കൃഷ്ണപ്രിയ ജോലിയിൽ 
പ്രവേശിച്ചു

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യ കെ കൃഷ്ണപ്രിയ (വലത്) തിങ്കളാഴ്ച വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ 
ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചപ്പോൾ


വേങ്ങേരി (കോഴിക്കോട്) കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിനെ തുടർന്ന് കാണാതായ കണ്ണാടിക്കലിലെ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ സഹകരണവകുപ്പിൽ സർക്കാർ നൽകിയ ജോലിയിൽ പ്രവേശിച്ചു. അർജുന്റെ തിരോധാനത്തെ തുടർന്ന് കുടുംബത്തിന്റെ ഏക വരുമാനം നിലച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ച് വേങ്ങേരി സർവീസ് സഹകരണബാങ്കിലാണ് ജോലി. ജൂനിയർ ക്ലർക്ക്/കാഷ്യർ തസ്തികയിലുള്ള  നിയമന ഉത്തരവ്‌  ശനിയാഴ്ച ബാങ്ക് അധികൃതർ വീട്ടിലെത്തി കൃഷ്ണപ്രിയക്ക് കുടുംബത്തിന്റെ സാന്നിധ്യത്തിൽ കൈമാറിയിരുന്നു.  തിങ്കളാഴ്ച രാവിലെ ഒമ്പതോടെ വേങ്ങേരി സർവീസ് സഹകരണബാങ്കിലെത്തിയ കൃഷ്ണപ്രിയയെ ജീവനക്കാരും ഡയറക്ടർമാരും ചേർന്ന് സ്വീകരിച്ചു. അർജുന്റെ സഹോദരിമാരായ അഞ്ജു, അഭിരാമി, അഞ്ജുവിന്റെ  ഭർത്താവ് ജിതിൻ, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം ഷാജി, ബാബു പെരുമണ്ണിൽ എന്നിവർക്കൊപ്പമാണ് കൃഷ്ണപ്രിയ ബാങ്കിലെത്തിയത്. ബാങ്ക് സെക്രട്ടറി പി കെ അഖില, പ്രസിഡന്റ് പി പ്രേമചന്ദ്രൻ എന്നിവർക്ക് മുമ്പാകെ ഷാജിയും ബാബുവും ബോണ്ട് ഒപ്പിട്ട് നൽകി.  ബാങ്ക് വൈസ് പ്രസിഡന്റ് എം യതീന്ദ്രനാഥ്, ഡയറക്ടർമാരായ കെ കിഷോർ, ഷാജി വേങ്ങേരി, എ പി വിജയൻ എന്നിവരും പങ്കെടുത്തു.    ഒരു ജോലിക്കായി വിവാഹശേഷവും തന്നെ പഠിപ്പിച്ച അർജുഏട്ടൻ കൂടെയില്ലെന്ന ദുഃഖം മാത്രമാണുള്ളതെന്നും എന്നാലും  ജോലി ആശ്വാസമാണെന്നും കൃഷ്ണപ്രിയ പറഞ്ഞു. Read on deshabhimani.com

Related News