ബേപ്പൂർ തീരത്ത് ഗാബിയോൺ
ഭിത്തിയും കടലെടുക്കുന്നു



 ബേപ്പൂർ  തിരയടി ശക്തമായതോടെ ബേപ്പൂർ തീരത്ത് ഗാബിയോൺ കടൽഭിത്തിയും കടലെടുക്കുന്നു. ബേപ്പൂർ ഗോതീശ്വരം ശ്മശാനം മുതൽ കൈതവളപ്പുവരെയുള്ള തീരസംരക്ഷണ ഭിത്തിയാണ്‌ കടലെടുക്കുന്നത്‌. ഗാബിയോൺ വലകൾ പൊട്ടി പാറക്കല്ലുകൾ കൂട്ടത്തോടെ കടലിൽ ഒഴുകുകയാണ്‌. തിരയടി ശക്തമാകുമ്പോൾ ഭിത്തിയും കടന്ന് കടൽവെള്ളം കരയിലേക്ക് തള്ളിക്കയറാനും തുടങ്ങി.  ബേപ്പൂർ തീരമേഖലയിലെ ഏറ്റവും ഭദ്രമായ തീരസംരക്ഷണ ഭിത്തിയായിരുന്നു ഇവിടെ. 2010ലാണ്‌ നിർമിച്ചത്. വലയ്‌ക്കുള്ളിൽ കരിങ്കല്ല്‌ അടുക്കിവച്ച്‌ കടൽഭിത്തി കെട്ടുന്ന രീതിയാണ്‌ ഗാബിയോൺ. ഇത്‌ പതിറ്റാണ്ടുകൾ കേടുകൂടാതെ നിലനിൽക്കുമെന്നതാണ് സവിശേഷത. ഇതാണിപ്പോൾ കയറ് പൊട്ടി കടലിൽ ഒഴുകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരയടി കൂടിയതോടെ കല്ലുകൾ ചിതറി കടലിലേക്ക് ഒന്നിച്ച് ഒഴുകുകയാണ് കോടികൾ ചെലവിട്ട് നിർമിച്ച കടൽഭിത്തി. ഗോതീശ്വരം ശ്മശാനം മുതൽ വടക്കോട്ട് 465 മീറ്റർ ഗാബിയോൺ ഭിത്തിയിൽ 350 മീറ്റർ ഭാഗത്തും കയർ പൊട്ടി കല്ലിളകി.  ആറുവർഷം മുമ്പ് തീ പടർന്ന്‌ ഗാബിയോൺ ഭിത്തിയുടെ  കയറുകൾ നശിച്ചിരുന്നു. ഇതാണ് കല്ലുകൾ ചിതറിയൊഴുകാൻ കാരണമായതെന്ന് തീരവാസികൾ പറയുന്നു. Read on deshabhimani.com

Related News