പൂവില മേലോട്ട്‌

കോഴിക്കോട് പാളയത്തെ പൂ മാർക്കറ്റിൽനിന്നുള്ള ദൃശ്യം


കോഴിക്കോട്‌ തിരുവോണമടുക്കുന്തോറും പൂവിപണിയിൽ തിരക്കും വിലയും കൂടുന്നു. ആദ്യ ദിവസങ്ങളിൽ വിറ്റതിന്റെ ഇരട്ടിയോളം വിലയാണ്‌ പല പൂക്കൾക്കും. പൂവിന്റെ വരവ്‌ കുറഞ്ഞതിനൊപ്പം പൂക്കളമത്സരങ്ങളുടെയും ആഘോഷങ്ങളുടെയും തിരക്കായതോടെയാണ്‌ വില കൂടിയത്‌. നഗരത്തിലെ പ്രധാന പൂവിപണി കേന്ദ്രമായ പാളയത്തെ ചില്ലറ കച്ചവട കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച ചെട്ടിപ്പൂവിന്‌ കിലോഗ്രാമിന്‌ 200 രൂപയാണ്‌. ചുവന്ന ചെട്ടിയാണ് ഇത്തവണയും താരം. ഒരാഴ്‌ചമുമ്പ്‌ 50 രൂപ മുതൽ 100രൂപ വരെയായിരുന്നു. വയലറ്റ്‌ നിറത്തിലുള്ള ഡാലിയയ്‌ക്കാണ്‌ വലിയ വർധനയുണ്ടായത്‌. 300 മുതൽ 400 വരെ ആയിരുന്നതിപ്പോൾ 800 രൂപയായി. ആവശ്യക്കാരേറെയുള്ള ഈ പൂവ്‌ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന്‌ കച്ചവടക്കാർ പറയുന്നു. വാടാർമല്ലി 200 രൂപ, റോസ്‌ 400 രൂപ, വെള്ള ജമന്തി 400 രൂപ, അരളി 400 രൂപ എന്നിങ്ങനെയാണ്‌ മറ്റു പൂക്കളുടെ വില. ജമന്തിക്ക്‌ നേരത്തെ 300 രൂപയും വാടാർമല്ലി 120, റോസ്‌ 300 എന്നിങ്ങനെയായിരുന്നു ആദ്യ ദിവസങ്ങളിൽ വില.   കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്‌മകൾ പൂകൃഷി വലിയ രീതിയിൽ നടത്തിയിട്ടുണ്ടെങ്കിൽ ഈ പൂക്കളെല്ലാം ഗ്രാമങ്ങളിലാണ്‌ വിറ്റഴിയുന്നത്‌.  മേട്ടുപ്പാളയം, ഗുണ്ടൽപ്പേട്ട്, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ്‌ ജില്ലയിലേക്ക്‌ പൂക്കളെത്തുന്നത്‌. Read on deshabhimani.com

Related News