കെഎസ്‌ആർടിസിയിലും 
ശീതീകരിച്ച വിശ്രമകേന്ദ്രം

കെഎസ്ആർടിസി ബസ് ടെർമിനലിൽ നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന ശീതീകരണ കാത്തിരിപ്പ് കേന്ദ്രം


സ്വന്തം ലേഖകൻ കോഴിക്കോട്‌ എയർപോർട്ടിലും റെയിൽവേ സ്‌റ്റേഷനിലും മാത്രമല്ല,  കെഎസ്‌ആർടിസി സ്‌റ്റാൻഡിലും  സ്‌ത്രീകൾക്കും കുടുംബത്തിനും  വിശ്രമിക്കാൻ ശീതീകരിച്ച മുറികൾ ഒരുങ്ങുന്നു. ആദ്യഘട്ടമായി  കോഴിക്കോട്‌, അങ്കമാലി, തിരുവനന്തപുരം ബസ്‌സ്‌റ്റാൻഡുകളിലാണ്‌  സ്വകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെ  വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നത്‌. കോഴിക്കോട്ടുള്ള വിശ്രമകേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. പത്തുദിവസത്തിനകം പ്രവൃത്തി പൂർത്തീകരിക്കും.  വിവോ കമ്പനിയുടെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ വിശ്രമകേന്ദ്രം ഒരുക്കുന്നത്‌. 10 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച്‌  700 സ്‌ക്വയർ മീറ്ററിലാണ്‌ നിർമാണം. മുപ്പതിലേറെ ആളുകൾക്ക്‌ ഒരേസമയം വിശ്രമിക്കാം. സ്‌റ്റാൻഡിലെ ടിക്കറ്റ്‌‌ കൗണ്ടറിന്റെ ഇടതുഭാഗത്തെ യാത്രക്കാരുടെ ഇരിപ്പിടങ്ങളുള്ള സ്ഥലത്ത്‌  രണ്ടുഭാഗങ്ങളായിട്ടാണ്‌ വിശ്രമകേന്ദ്രം ക്രമീകരിക്കുന്നത്‌. ഒരു ഭാഗം സ്‌ത്രീകൾക്കും ഒരുഭാഗം കുടുംബത്തിനും ഉപയോഗിക്കാം. ദീർഘദൂരയാത്രക്കാർക്കും ടൂറിസ്‌റ്റുകൾക്കുമാവും ആദ്യഘട്ടത്തിൽ ഇതനുവദിക്കുക.   മണിക്കൂറിന്‌ പ്രത്യേക നിരക്കും ഈടാക്കും. തുകയെ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.  കോഴിക്കോട്‌ സ്‌റ്റാൻഡിൽ നിലവിൽ കർണാടക റിസർവേഷൻ കൗണ്ടർ മാത്രമാണ്‌ ശീതികരിച്ചിട്ടുള്ളത്‌. ഇതിന്റെ തുടർച്ചയായി  ജീവനക്കാരുടെ വിശ്രമകേന്ദ്രവും  ഓഫീസും ശീതികരിക്കുമെന്ന പ്രതീക്ഷയിലാണ്‌ ജീവനക്കാർ. Read on deshabhimani.com

Related News