അയനിക്കാട് കളരിപ്പടിയിൽ 
ബസപകടം; 28 പേർക്ക് പരിക്ക്

അയനിക്കാട് കളരിപ്പടി ദേശീയപാതയിൽ അപകടത്തിൽപ്പെട്ട ബസ്


പയ്യോളി ദേശീയപാതയിൽ അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന്‌ സമീപം ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 28 പേർക്ക് പരിക്ക്‌. പയ്യോളി നഗരസഭാ അംഗം മഞ്ജുഷ ചെറുപ്പനാരി, തിക്കോടി വരിക്കോളിതാഴ മണി (54), സുജൻ (35), അജിത (54) ഉൾപ്പെടെ 28 പേർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രി, വടകര ഗവ. ആശുപത്രി, സഹകരണ ആശുപത്രി എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.  ബുധൻ പകൽ 2.15 ഓടെയാണ് അപകടം. പയ്യോളി ഭാഗത്തേക്ക് വരുന്നതിനിടെ വടകര–-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സാരംഗ് ബസാണ്  അപകടത്തിൽപ്പെട്ടത്. കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന ഓട്ടോറിക്ഷയെ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു. ഡിവൈഡറിൽ ഇടിച്ചതിന് ശേഷം ദേശീയപാത സൈഡ് വാളിന് ഉപയോഗിക്കുന്നതിനായി അടുക്കിവച്ച കോൺക്രീറ്റ് ഇന്റർലോക്കിൽ ഇടിച്ചുനിൽക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങിയോടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. Read on deshabhimani.com

Related News