മികച്ച ശാസ്ത്രജ്ഞരുടെ 
പട്ടികയിൽ ആറാംതവണയും ഡോ. കെ പി സുധീർ



കുറ്റ്യാടി   ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടംനേടി ഡോ. കെ പി സുധീർ. ദേശീയ രാജ്യാന്തര ജേർണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെയും സൈറ്റേഷൻസിന്റെയും അടിസ്ഥാനത്തിൽ സ്‌റ്റാൻഫോർഡ് സർവകലാശാല തയ്യാറാക്കുന്ന പട്ടികയിലാണ്‌ ഇടംപിടിച്ചത്‌. മദ്രാസ് ഐഐടിയിലെ പ്രൊഫസറും ഇപ്പോൾ കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്‌ ഡോ. കെ പി സുധീർ.  ഐഐടി മദ്രാസിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ പരിസ്ഥിതി ജല സംവിധാന എൻജിനിയറിങ് ഡിവിഷനിലെ പ്രൊഫസർ ആണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം വിജ്ഞാന സാങ്കേതികവിദ്യയിലും ജലവിഭവ എൻജിനിയറിങ്ങിലും ഗവേഷണങ്ങൾ നടത്തിവരുന്നുണ്ട്. കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴയുടെയും അനുബന്ധ ഉരുൾപൊട്ടലിന്റെയും കാരണങ്ങൾ പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ചെയർമാനായിരുന്നു. ഡോ. കെ പി സുധീറിന്റെ 150ൽപ്പരം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനായിരത്തിലേറെ സൈറ്റേഷൻസും നേടി. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ജല വിഭവ മാനേജ്മെന്റിന്റെ പുരോഗതിക്കായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. പരേതരായ ദാമോദരന്റെയും കമലയുടെയും മകനാണ്. Read on deshabhimani.com

Related News