മഞ്ഞപ്പിത്തത്തിനെതിരെ ജാ​ഗ്രത പുലര്‍ത്തണമെന്ന്‌ ആരോഗ്യവിഭാഗം



കോഴിക്കോട് മഞ്ഞപ്പിത്ത പ്രതിരോധത്തിൽ ജനങ്ങൾ അവബോധം പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനജലം ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷണത്തിലൂടെയും രോഗം പകരാം.  മലിനജലം ഉപയോഗിച്ച് പാത്രം കഴുകുകയോ കൈ കഴുകുകയോ ചെയ്യരുത്‌.  ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് ഉണ്ടാക്കുന്ന വെള്ളം മലിനമാണെങ്കിൽ അതിലൂടെയും രോഗം വരാം. അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവയാണ് ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽനിന്നും ചികിത്സകരിൽനിന്നും ശാസ്ത്രീയ ചികിത്സ തേടണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിന്‌ മുമ്പും മല–-മൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക, സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലം ഉണ്ടെന്ന് ഉറപ്പുവരുത്തുക, വെളിയിടങ്ങളിൽ മല–-മൂത്ര വിസർജനം നടത്താതിരിക്കുക തുടങ്ങിയ  മാർ​ഗങ്ങൾ അവലംബിക്കണം. Read on deshabhimani.com

Related News