വിശ്വാസികൾ തെറ്റിദ്ധരിക്കരുത്‌: 
തിരുമാന്ധാംകുന്ന് ദേവസ്വം



 മലപ്പുറം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്‌ ക്ഷേത്രം പൂരാഘോഷം സംബന്ധിച്ച കോടതിവിധിയെക്കുറിച്ച്‌ നടക്കുന്ന  പ്രചാരണങ്ങളിൽ വിശ്വാസികൾ തെറ്റിദ്ധരിക്കരുതെന്ന്‌ തിരുമാന്ധാംകുന്ന് ദേവസ്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  തിരുമാന്ധാംകുന്ന് പൂരത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനവും ജനപ്രതിനിധികൾ ഉൾപ്പെടുന്ന നടത്തിപ്പ് കമ്മിറ്റിയും റദ്ദാ​ക്കണമെന്ന സംഘപരിവാർ സംഘടനകളുടെ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസ്‌  അധികൃതർ അറിയിച്ചു. വിശ്വാസികളുടെ  പങ്കാളിത്തത്തിൽ വിപുലമായ ആഘോഷങ്ങളോടുകൂടിയാണ് പൂരം നടക്കുന്നത്. പൂരത്തിന്റെ സുഖകരമായ നടത്തിപ്പിന് ദേവസ്വത്തെ സഹായിക്കുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്. ക്ഷേത്ര ചടങ്ങുകൾ, പൂര ചടങ്ങുകൾ, ആചാരങ്ങൾ, അനുഷ്ഠാന കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരം കമ്മിറ്റിക്കില്ല. ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്കാരം നൽകുന്നതിനാണ് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്. പൂര ചടങ്ങുമായി സമ്മേളനത്തിന്  ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ദേവസ്വം നൽകിയ വിശദീകരണത്തിലൂടെ കോടതിക്ക് സത്യം ബോധ്യമായി. ഇതാണ്  വിധിയിലൂടെ മനസ്സിലാക്കുന്നതെന്നും ദേവസ്വം അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.   Read on deshabhimani.com

Related News