നിശ്ചയിച്ചത് പാണ്ടികശാലയെ; വോട്ടുചെയ്തത് മാധവന്‍കുട്ടിക്ക്



  1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആര്‍എസ്എസ്സുകാരനായ ഡോ. കെ മാധവന്‍കുട്ടിയെ ബേപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ നാണത്തിന്റെ ഒരു കണികപോലുമില്ലാതെ ലീഗ് പിന്തുണച്ചത്. ബേപ്പൂരില്‍ സ്ഥാനാര്‍ഥിയായി  പ്രഖ്യാപിച്ച പ്രമുഖ നേതാവ് ഉമ്മര്‍ പാണ്ടികശാലയെ അതിനായി പിന്‍വലിപ്പിച്ചു.  ലീഗിന്റെ പരമോന്നത നേതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളടക്കം ആര്‍എസ്സ്സുകാരനായി വോട്ട് തേടിയിറങ്ങിയതും നിഷേധിക്കാനാകാത്ത ചരിത്രവസ്തുത. എന്നാല്‍,  വേങ്ങരയില്‍ എല്‍ഡിഎഫിനെതിരായി ലീഗ് ആര്‍എസ്എസ് ബന്ധമാരോപിക്കുന്നുവെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിലെ വലിയ അസംബന്ധങ്ങളിലൊന്ന്.   അധികാരത്തിനായി എന്നും  അവസരവാദനയം മാത്രം സ്വീകരിച്ചതാണ് മുസ്ളിംലീഗിന്റെ ചരിത്രം. അവരിപ്പോള്‍ വേങ്ങര ജയിക്കാന്‍ ന്യൂനപക്ഷ കാര്‍ഡ് വേണമെന്നതിനാലിറക്കിയിരിക്കയാണ് എല്‍ഡിഎഫിനെതിരായ ദുരാരോപണം. സംഘപരിവാരം വേട്ടയാടുന്ന ഇടതുപക്ഷത്തിനെതിരെയാണ് നിരന്തരം ആര്‍എസ്എസിന്റെ പാദസേവ നടത്തിയ മുസ്ളിംലീഗിന്റെ കള്ളപ്രചാരവേല. അമിത് ഷായുടെ നേതൃത്വത്തില്‍ നരേന്ദ്ര മോഡിയുടെ  ഭരണത്തണലില്‍ ആര്‍എസ്എസ് രാജ്യവ്യാപകമായി സിപിഐ എംവിരുദ്ധ കര്‍സേവ നടത്തുമ്പോഴാണ് ലീഗിന്റെ പച്ചനുണക്കഥകള്‍.  ആര്‍എസ്്എസ് കാര്യാലയത്തില്‍ പോയി വോട്ടിനും പിന്തുണയ്ക്കുമായി ചര്‍ച്ച നടത്തിയ ലീഗാണ് ഇന്ന് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. 1991-ലായിരുന്നു ലീഗ് ആദ്യമായി ആര്‍എസ്്എസ് ഓഫീസില്‍ പോയി വോട്ട് കച്ചവടത്തിന് കൈകൊടുത്തത്.ബേപ്പൂരിലെ ഡോ. മാധവന്‍കുട്ടിക്കൊപ്പം അന്ന് വടകര ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ അഡ്വ. രത്ന സിങ്ങിനെയും  ലീഗ് പിന്തുണച്ചു.  കോഴിക്കോട് ആര്‍എസ്എസ് കാര്യാലയത്തില്‍  ചര്‍ച്ച നടത്തിയാണ് ബിജെപിയും ആര്‍എസ്എസുമായി ലീഗ് ഈ ധാരണ രൂപപ്പെടുത്തിയതെന്ന് സമുന്നത ബിജെപി നേതാവ് കെ ജി മാരാര്‍ 'പാഴായ പരീക്ഷണം' എന്ന പുസ്തകത്തില്‍ പറഞ്ഞുവയ്ക്കുന്നു. ഇന്നും ബിജെപി നേതാവായി രംഗത്തുള്ള  കെ രാമന്‍ പിള്ള 'ധര്‍മ്മം ശരണം ഗച്ഛാമി' എന്ന ഗ്രന്ഥത്തില്‍ ലീഗുമായുണ്ടാക്കിയ സഖ്യത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു ലീഗ് നേതാവും നിഷേധിക്കാത്തതാണ് ഈ വസ്തുതകള്‍. Read on deshabhimani.com

Related News