മാറുന്നു വലിച്ചെറിയൽ ശീലം



മലപ്പുറം ശുചിത്വമുള്ള പൊതുയിടങ്ങൾ, ആരോഗ്യമുള്ള പരിസരം... നാടും നഗരവും വൃത്തിയാക്കി ഹരിതകർമ സേനാംഗങ്ങളുടെ മാലിന്യശേഖരണം ലക്ഷ്യത്തിലേക്ക്‌. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമാണ്‌ ഹരിതകർമസേന പ്ലാസ്റ്റിക്  ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്‌.  സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഭാഗമായി നടക്കുന്ന വാതിൽപ്പടി സേവനത്തിലൂടെ സെപ്‌തംബറിൽ  ജില്ലയിൽനിന്ന്‌  1722.51 ടൺ അജൈവ മാലിന്യമാണ്‌ ശേഖരിച്ചത്‌. നഗരമേഖലയിൽ 272.51 ടൺ അജൈവ മാലിന്യങ്ങളും ഗ്രാമീണ മേഖലയിൽ 1450 ടൺ അജൈവ മാലിന്യങ്ങളും ശേഖരിച്ചു. 3,85,854 വീടുകളിലും 24,155 സ്ഥാപനങ്ങളിലും ഹരിതകർമ സേനാംഗങ്ങൾ സേവനം ഉറപ്പാക്കിയിട്ടുണ്ട്‌. ഇവിടങ്ങളിൽനിന്നായി യൂസർ ഫീ ഇനത്തിൽ 1,52,38,125  രൂപയാണ്‌ ലഭിച്ചത്‌. ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 2713 ഹരിതകർമ സേനാംഗങ്ങളാണുള്ളത്‌. ഓരോ വാർഡിലും സേനാംഗങ്ങളുടെ സേവനം ലഭ്യമാണ്‌. 53 തദ്ദേശസ്ഥാപനങ്ങളിൽ വാതിൽപ്പടി സേവനം 100 ശതമാനവും 17 തദ്ദേശസ്ഥാപനങ്ങളിൽ  90 ശതമാനവുമാണ്‌. 75 ശതമാനത്തിലധികം യൂസർ ഫീ കളക്ഷൻ നേടിയ ഏഴ്‌ തദ്ദേശസ്ഥാപനങ്ങളുമുണ്ട്‌. 381 സീറോ വേസ്റ്റ്‌ വാർഡുകളും ജില്ലയിലുണ്ട്‌. ഹരിതകർമ സേനയുടെ പ്രവർത്തനം ശാസ്‌ത്രീയമാക്കാൻ ഹരിതമിത്രം ആപ്പും തയ്യാറാണ്‌. പദ്ധതി ഭാഗമായി 130 എംസിഎഫുകളും 775 മിനി എംസിഎഫുകളും പ്രവർത്തിക്കുന്നുണ്ട്‌. Read on deshabhimani.com

Related News