നിറയെ ജീവിതാഹ്ലാദം
മേലാറ്റൂർ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ള വീട്. അത് സാധ്യമായതിന്റെ സന്തോഷത്തിലാണ് പൂക്കുന്നുപറമ്പ് വീട്ടിലെ രത്നകുമാരി. ‘സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു രണ്ട് മക്കളുൾപ്പെടുന്ന കുടുംബത്തിന്റെ താമസം. രണ്ടുവർഷംമുമ്പ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ സുരക്ഷിത താമസം’–- രത്നകുമാരി പറഞ്ഞു. തൊഴിലുറപ്പ് ജോലിചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന ഇവർക്ക് മേലാറ്റൂർ പഞ്ചായത്തിന്റെ വീടും ഭൂമിയും ഇല്ലാത്തവർക്കായി നടപ്പാക്കിയ പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. 49 കുടുംബങ്ങൾക്ക് അഭയം നാലാം വാർഡ് പുല്ലിക്കുത്ത് 74 സെന്റ് വാങ്ങി ക്ലസ്റ്റർ രൂപത്തിൽ രണ്ട് ഹൗസിങ് കോളനികളായാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ജനറൽ വിഭാഗത്തിൽ 29 വീടും എസ്‌സി വിഭാഗത്തിനായി 20 വീടുമടക്കം 49 കുടുംബങ്ങൾക്കാണ് സ്വന്തമായി വീടും സ്ഥലവും എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നത്. ജനറൽ വിഭാഗത്തിൻ നാല് വീടുകളിൽ താമസക്കാരായി. ആറെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. എസ്‌സി വിഭാഗത്തിനായി നിർമിച്ച ഹൗസിങ് കോളനിയിലും നാല് കുടുംബം താമസം തുടങ്ങി. രണ്ട് കോളനികളിലേക്കുമുള്ള റോഡ്, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയാണ് പദ്ധതി. ലൈഫ് പദ്ധതിയിൽ 322 വീടുകളുടെ നിർമാണമാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നത്. Read on deshabhimani.com