കോഡൂര്‍ ബാങ്ക് വീടൊരുക്കും

മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട കുടുംബത്തിന് വീടുനിർമിക്കാൻ കോഡൂര്‍ സഹകരണ ബാങ്ക് നല്‍കുന്ന 
7.5 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് വി പി അനിലില്‍നിന്ന് സുരേന്ദ്രൻ ചേമ്പ്ര ഏറ്റുവാങ്ങുന്നു


  മലപ്പുറം മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസ ഭാഗമായി ഒരു കുടുംബത്തിന് വീടുവച്ചുനൽകാനൊരുങ്ങി കോഡൂർ സർവീസ് സഹകരണ ബാങ്ക്. ഇതിനായി 7.5 ലക്ഷം രൂപ വാർഷിക ജനറൽ ബോഡിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സുരേന്ദ്രൻ ചേമ്പ്ര ബാങ്ക് പ്രസിഡന്റ് വി പി അനിലിൽനിന്ന് തുക ഏറ്റുവാങ്ങി.  ദുരിതാശ്വാസ നിധിയിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ വിഹിതവും കൈമാറി. ജീവനക്കാരുടെ വിഹിതം നേരത്തെ നൽകിയിരുന്നു. കലക്ട‌റുടെ ഒപ്പം പദ്ധതിയിലേക്ക് ആദ്യ ഗഡു 50,000 രൂപ നൽകുമെന്ന് ബാങ്ക് അതികൃതർ അറിയിച്ചു. കോഡൂർ പഞ്ചായത്തിൽ അവശതയനുഭവിക്കുന്ന ഒരു കുടുംബത്തിന് വീടുവച്ച് നൽകുമെന്നും പ്രഖ്യാപിച്ചു.  ജനറൽ ബോഡി സുരേന്ദ്രൻ ചേമ്പ്ര ഉദ്ഘാടനംചെയ്തു‌. 247 കോടി രൂപയാണ് ബാങ്കിന്റെ പ്രവർത്തന മൂലധനം. നാളികേര സംസ്കരണ ഫാക്ടറി, നീതി സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽസ്, നീതി ലാബ്, കോപ്- മാർട്ട് സ്റ്റാൾ, ഫാർമേഴ്സ് സർവീസ് സെന്റർ തുടങ്ങിയവ ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്നുണ്ട്.  എഴുപതുകഴിഞ്ഞ എ ക്ലാസ് അം​ഗങ്ങൾക്ക് 700 രൂപവീതവും പഞ്ചായത്തിലെ നിർധനരോ​ഗികൾക്ക് പ്രതിമാസം 850 രൂപവീതം പെൻഷനും നൽകുന്നു. ബാങ്ക് പരിധിയിലെ നിർധനരായ വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് 10,000 രൂപമുതൽ 25,000 രൂപവരെ ധനസഹായവും നൽകാറുണ്ട്. സിഇഒ പി മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. Read on deshabhimani.com

Related News