ലീഗ്‌ നേതാവ് ഉൾപ്പെട്ട സംഘം 
മറ്റ്‌ ധനകാര്യസ്ഥാപനത്തിലും 
തട്ടിപ്പുനടത്തിയെന്ന്‌ സൂചന



തിരൂർ കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവച്ച്‌ പണം തട്ടിയ മുസ്ലിംലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം മറ്റ് ധനകാര്യ സ്ഥാപനത്തിലും സമാന തട്ടിപ്പ്‌ നടത്തിയതായി വിവരം. അറസ്‌റ്റിലായ പ്രതികളെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ അന്വേഷക സംഘം.  കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം മുൻ ട്രഷററും ലീഗ് നേതാവുമായ വിളത്തൂർ കാവുംപുറത്ത് വീട്ടിൽ മുഹമ്മദ് ഷെരീഫ് (42), ലീഗ് പ്രവർത്തകൻ വിളത്തൂർ കോരക്കോട്ടിൽ മുഹമ്മദ് അഷറഫ് (42) എന്നിവരെ ചൊവ്വാഴ്‌ച പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങും. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി ഇൻസ്‌പെക്ടർ ബഷീർ സി ചിറക്കൽ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹർജി നൽകി. ബാങ്ക്‌ അപ്രൈസർ രാജൻ അറസ്‌റ്റിലാണ്‌. കേസിൽ ഉൾപ്പെട്ട സജീവ ലീഗ് പ്രവർത്തകരായ പടപ്പേതൊടി വീട്ടിൽ അബ്ദുള്‍ നിഷാദ് (50), പനങ്ങാട്ടുതൊടി വീട്ടിൽ റഷീദലി (50) എന്നിവർ ഒളിവിലാണ്.  വളാഞ്ചേരി  കെഎസ്എഫ്ഇ ബ്രാഞ്ചിൽ 79 അക്കൗണ്ടുകളിലൂടെ 16 കിലോയോളം മുക്കുപണ്ടം പണയംവച്ചാണ്‌ യൂത്ത്‌ ലീഗ്‌ നേതാക്കൾ ഉൾപ്പെട്ട സംഘം ഏഴ് കോടിയോളം രൂപ തട്ടിയത്‌. ആഭ്യന്തര ഓഡിറ്റ്‌ പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ വിവരം പുറത്തുവരൂ. Read on deshabhimani.com

Related News