ഓണം കെങ്കേമമാക്കാം

കൺസ്യൂമെർഫെഡ് പാലക്കാട് ഗോഡൗണിൽ ഓണച്ചന്തക്കായുള്ള സാധനങ്ങൾ എത്തിച്ചപ്പോൾ


  പാലക്കാട്‌ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ്‌ വഴിയുള്ള ഓണം വിപണിയുടെ ജില്ലാ ഉദ്‌ഘാടനം ഏഴിന്‌ പറളി സഹകരണ ബാങ്കിൽ കെ ശാന്തകുമാരി എംഎൽഎ നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്‌, ചെറുപയർ, കടല, തുവരപ്പരിപ്പ്‌, വൻപയർ, മുളക്‌, മല്ലി, വെളിച്ചെണ്ണ എന്നിവയാണ്‌ സബ്‌സിഡി നിരക്കിൽ നൽകുന്നത്‌.  കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സ്‌റ്റോറുകൾ, സഹകരണ ബാങ്കുകൾ എന്നീ കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന.   ജില്ലയിൽ 88 ഓണച്ചന്തകൾ ആരംഭിക്കും. സഹകരണസംഘങ്ങൾ 75ഉം കൺസ്യൂമർ ഫെഡ്‌ 13 ചന്തകളുമാണ്‌ തുടങ്ങുക. സെപ്‌തംബർ 14ന്‌ അവസാനിക്കും.  പൊതുവിപണിയിൽ 1450 രൂപ വരുന്ന 13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ 936 രൂപയ്‌ക്കാണ്‌ ലഭിക്കുക. മറ്റുള്ളവ 20 മുതൽ 40 ശതമാനംവരെ വിലക്കുറവിലും കിട്ടും.       രണ്ടുകിലോ പച്ചരി ഉൾപ്പെടെ 10 കിലോ അരി സബ്‌സിഡി നിരക്കിൽ നൽകും. പഞ്ചസാര, ചെറുപയർ, തുവരപ്പരിപ്പ്‌, വൻപയർ, കടല എന്നിവ ഓരോ കിലോ വീതം. വെളിച്ചെണ്ണ അര ലിറ്റർ. പൊതുമാർക്കറ്റിൽ കിലോയ്‌ക്ക്‌ 170 മുതൽ 200 രൂപവരെ വിലയുള്ള പരിപ്പ്‌ 111 രൂപയ്‌ക്ക്‌ ലഭിക്കും. സബ്‌സിഡി സാധനങ്ങൾ റേഷൻകാർഡ്‌ മുഖേനയാണ്‌ വിതരണം.    ഓണച്ചന്തകൾ സഹകരണസംഘങ്ങളിൽ സജ്ജീകരിക്കാൻ എല്ലാ ക്രമീകരണങ്ങളും നടത്തിയതായി കൺസ്യൂമർഫെഡ്‌ റീജണൽ മാനേജർ എ കൃഷ്‌ണൻകുട്ടി അറിയിച്ചു. Read on deshabhimani.com

Related News