കുഞ്ചൻ നമ്പ്യാർ സ്‌മാരക കലാപീഠത്തിൽ ക്ലാസുകൾ നാളെമുതൽ



പാലക്കാട്‌ ലെക്കിടി കിള്ളിക്കുറുശി മംഗലം കുഞ്ചൻ നമ്പ്യാർ സ്‌മാരകത്തിലെ കലാപീഠത്തിന്റെ പ്രവർത്തനം ശനിയാഴ്‌ച പുനരാരംഭിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുള്ളൽ, മൃദംഗം, കർണാടക സംഗീതം, മോഹിനിയാട്ടം കലകളുടെ മുന്നുവർഷ കോഴ്സിന്റെ രണ്ടും മൂന്നും വർഷ ക്ലാസുകൾ എന്നിവ ശനിയാഴ്‌ച ആരംഭിക്കും. ഒന്നാംവർഷ കോഴ്സ്‌ ആരംഭിക്കാനുള്ള പ്രവേശന നടപടിയും തുടങ്ങി. വിജയദശമി ദിനമായ 13ന്‌ ഒന്നാംവർഷ കോഴ്‌സ്‌ ആരംഭിക്കുകയാണ്‌ ലക്ഷ്യം. ഒരു ബാച്ചിൽ 25 പേർക്കാണ്‌ അഡ്‌മിഷൻ ലഭിക്കുക. തുള്ളൽ പഠനത്തിന്‌ ഫീസില്ല. മൂന്നുമാസമായി ഇവിടെ കലാപഠനം മുടങ്ങിയിരുന്നു. തുടർന്ന്‌ സർക്കാർ അധിക ഗ്രാന്റ്‌ അനുവദിച്ചതോടെയാണ്‌ വീണ്ടും പഠനത്തിന്‌ വഴി തെളിഞ്ഞത്‌. കലാ പ്രോത്സാഹനത്തിന്‌ കലാപീഠത്തിൽ പുതിയ കലാട്രൂപ്പ്‌ രൂപീകരിച്ചിട്ടുണ്ട്‌. 300 വർഷത്തിലേറെ പഴക്കമുള്ള കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കുഞ്ചൻ സ്‌മാരകം പുതുക്കിപ്പണിയാൻ 1.96 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌. ഇതിന്റെ പദ്ധതി തയ്യാറാക്കി നടപടികൾ ആരംഭിച്ചിട്ടുണ്ട്‌. ഒപ്പം മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന മലബാർ ലിറ്റററി സർക്യൂട്ടിൽ കുഞ്ചൻ സ്‌മാരകത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ മ്യൂസിയം നിർമിക്കുന്നതിന്‌ എംഎൽഎ ഫണ്ടിൽനിന്ന്‌ തുക അനുവദിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. സ്‌മാരകം ഭരണസമിതി ചെയർമാൻ- കെ ജയദേവൻ, സെക്രട്ടറി എൻ എം നാരായണൻ നമ്പൂതിരി, ഭരണസമിതി അംഗം ഐ എം സതീശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News