സഹകരണ – കൺസ്യൂമർ ഫെഡ്‌ ഓണച്ചന്തകൾ നാളെ മുതൽ



  പാലക്കാട്‌ ഓണക്കാലത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായി 88 ഓണച്ചന്തകൾ ശനിയാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. സഹകരണസംഘങ്ങൾ 75 ഉം കൺസ്യൂമർ ഫെഡ്‌ 13 ചന്തകളുമാണ്‌ തുടങ്ങുക. ഉത്രാടം നാൾവരെ നീളുന്ന ചന്തകളിൽ 13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റുള്ളവ 20 മുതൽ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. കഴിഞ്ഞ വർഷങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി അഞ്ച്‌ കിലോ അരിക്ക്‌ പകരം രണ്ട്‌ കിലോ പച്ചരി ഉൾപ്പെടെ 10 കിലോ അരി സബ്‌സിഡി നിരക്കിൽ നൽകും. പഞ്ചസാര, ചെറുപയർ, തുവരപരിപ്പ്‌, വൻപയർ, കടല എന്നിവ ഓരോ കിലോ വീതം ലഭിക്കും. വെളിച്ചെണ്ണ അര ലിറ്ററും.  നോൺ സബ്‌സിഡി സാധനങ്ങൾക്ക്‌ പൊതുമാർക്കറ്റിനേക്കാൾ 40 ശതമാനംവരെ വിലക്കുറവുണ്ടാകും. പൊതുമാർക്കറ്റിൽ കിലോയ്‌ക്ക്‌ 170 മുതൽ 200 രൂപവരെ വിലയുള്ള പരിപ്പ്‌ 111 രൂപയ്‌ക്ക്‌ കിട്ടും. ശർക്കര, ഗ്രീൻപീസ്‌, ബിരിയാണി അരി, കടല, ഉലുവ, ജീരകം തുടങ്ങിയവയ്‌ക്കും വിലക്കുറവുണ്ട്‌. പൊതുമാർക്കറ്റിൽ 1500 രൂപവരെ വിലയുള്ള സാധനങ്ങൾ അടങ്ങിയ കിറ്റിന്‌ 930 രൂപയാണ്‌. ഒരുദിവസം റേഷൻ കാർഡ്‌ മുഖേന 75 പേർക്കാണ്‌ സാധനങ്ങൾ നൽകുക. കൺസ്യൂമർ ഫെഡിന്റെ 13 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ ഓണക്കാലത്ത്‌ സ്‌പെഷ്യൽ ചന്തകളായി പ്രവർത്തിക്കും. ജില്ലാ ഉദ്‌ഘാടനം ഞായറാഴ്‌ച പറളി സർവീസ്‌ സഹകരണ ബാങ്കിൽ നടക്കും. രാവിലെ 10.30ന്‌ കെ ശാന്തകുമാരി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ആദ്യവിൽപ്പന കൺസ്യൂമർ ഫെഡ്‌ ഡയറക്ടർ എ അബൂബക്കർ നിർവഹിക്കും. Read on deshabhimani.com

Related News