വരുന്നൂ കഞ്ചിക്കോട്‌ 
നൂതന മാലിന്യ പ്ലാന്റ്‌



  പാലക്കാട്  പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ ഒരുങ്ങുന്നത് മാലിന്യ സംസ്‌കരണ മേഖലയിലെ അഭിമാന പദ്ധതി. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ മാലിന്യ പ്രശ്നങ്ങൾക്ക്‌ പൂർണ പരിഹാരമാകും. ദിവസം ൨൦൦ ടൺ മാലിന്യം സംസ്‌കരിക്കുകയാണ്‌ ലക്ഷ്യം. കഞ്ചിക്കോട് പുതിയ വ്യവസായ വികസന മേഖലയിലെ ൧൧.൫ ഏക്കറിലാണ് പ്ലാന്റ്‌ സ്ഥാപിക്കുക. ജില്ലയിലെ ഏഴ്‌ നഗരസഭയുടെയും ൨2 പഞ്ചായത്തുകളുടെയും മാലിന്യം സംസ്‌കരിക്കാൻ കഴിയും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ്‌ കോർപറേഷനായിരിക്കും (കെഎസ്‌ഐഡിസി) പ്ലാന്റിന്റെ നടത്തിപ്പ് ചുമതല. ‘ബ്ലൂ പ്ലാനറ്റ് എൻവിയോൺമെന്റ്‌ സൊല്യൂഷൻസ്' കമ്പനിയാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ നഗരസഭകൾക്ക്‌ വലിയ തുക ലാഭിക്കാനാകും. നിലവിൽ വൻ തുക നൽകിയാണ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം സംസ്‌കരിക്കുന്നത്‌. പദ്ധതി പ്രകാരം ഒരു ടൺ മാലിന്യം ശേഖരിക്കാൻ ൩,൫൦൦ രൂപ കമ്പനിക്ക്‌ തദ്ദേശ സ്ഥാപനങ്ങൾ ടിപ്പിങ്‌ ചാർജായി നൽകണം. ഇത്‌ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കും. പാലക്കാട് നഗരസഭ ദിനംപ്രതി ൩8 ടൺ മാലിന്യം നൽകാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌.  ഹരിത കർമസേന നിലവിൽ ശേഖരിക്കുന്നത് ജൈവ മാലിന്യവും അജൈവ മാലിന്യത്തെ 14 വിഭാഗങ്ങളായി തരംതിരിച്ചുമാണ്‌. എന്നാൽ പുതിയ പദ്ധതിയനുസരിച്ച്‌ ജൈവം അജൈവം എന്നിങ്ങനെ രണ്ടുതരം തിരിവ് മാത്രമേ ആവശ്യമുള്ളൂ.  എല്ലാത്തിലും ഉപരിയായി സംസ്‌കരിക്കുന്ന മാലിന്യത്തിൽനിന്ന്‌ ഊർജവും ഉൽപ്പാദിപ്പിക്കും. കഞ്ചിക്കോട് പ്ലാന്റിൽ സംസ്‌കരിക്കുന്ന മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്‌. നൂതന സങ്കേതിക വിദ്യയായതിനാൽ പ്രദേശത്തിനോ പ്രദേശവാസികൾക്കോ ബുദ്ധിമുട്ട്‌ ഉണ്ടാകില്ലെന്നതും പദ്ധതിയുടെ സവിശേഷതയാണ്‌. Read on deshabhimani.com

Related News