രാജേഷിനായുള്ള തിരച്ചിൽ 
രണ്ടാം ദിനവും വിഫലം

മുതുകുന്നിയിൽ പുഴയിൽ കാണാതായ രാജേഷിനായി മുങ്ങൽ വിദഗ്ധൻ നിഷാദ് തിരച്ചിൽ നടത്തുന്നു


ആലത്തൂർ തേങ്ങ പിടിക്കാൻ ഇറങ്ങവേ പുഴയിൽ കാണാതായ യുവാവിനെ കണ്ടെത്താൻ രണ്ടാംദിവസം നടത്തിയ തിരച്ചിലും വിഫലം. മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് രാജേഷിനെ(42)യാണ്‌ മുതുകുന്നി ചീനാമ്പുഴയിലെ നായർകുണ്ട് തടയണയിൽ തിങ്കളാഴ്ച കാണാതായത്‌. ഒഴുകിവന്ന തേങ്ങ പിടിക്കാനാണ്‌ പുഴയിലിറങ്ങിയത്‌. ഒഴുക്കിൽപ്പെട്ട രാജേഷിനെ രക്ഷിക്കാൻ സുഹൃത്ത് ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.  രണ്ടാംദിവസമായ ചൊവ്വ രാവിലെമുതൽ ആലത്തൂർ പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്കുശേഷം മുങ്ങൽ വിദഗ്ധൻ ടി എച്ച് നിഷാദും തിരച്ചിലിനിറങ്ങി. നായർകുണ്ട് തടയണ മുതൽ വട്ടോമ്പാടം പാലംവരെയും രക്കിയം പാടം തടയണയിലും തിരച്ചിൽ നടത്തി. തിരച്ചിൽ ബുധനാഴ്ചയും തുടരും. സിഐ ടി എൻ ഉണ്ണികൃഷ്ണൻ, തഹസിൽദാർ ടി ജയശ്രീ, എസ്ഐ വിവേക് നാരായണൻ, ഫയർ അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ ടി സി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News