ഒന്നുമില്ല പാലക്കാടിന്‌



  പാലക്കാട്‌ മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ പാലക്കാടിന്‌ ഒന്നുമില്ല. കാർഷികമേഖലയായ സംസ്ഥാനത്തിന്റെ നെല്ലറയെ തിങ്കളാഴ്‌ച അവതരിപ്പിച്ച ബജറ്റിൽ പൂർണമായും തഴഞ്ഞു. പത്തുവർഷത്തെ അവഗണനയും അടിച്ചമർത്തലും വീണ്ടും കേന്ദ്രം തുടർന്നു.  കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളായ ബെമലും ഐടിഐയും വിൽപ്പന ഭീഷണിയിൽ തന്നെ. ഇലക്‌ടറൽ ബോണ്ടിന്റെ മറവിൽ കോടികളുടെ ഫണ്ടാണ്‌ വിൽപ്പന ലക്ഷ്യമിട്ട്‌ വാങ്ങിക്കൂട്ടിയത്‌. അതുകൊണ്ടുതന്നെ ബെമലും ഐടിഐയും ബജറ്റിൽ ഇടംപിടിച്ചതേയില്ല. പാലക്കാട്‌ ഡിവിഷൻ ആദ്യം വിഭജിച്ചപ്പോഴാണ്‌ കഞ്ചിക്കോട്‌ റെയിൽവേ കോച്ച്‌ ഫാക്ടറി വാഗ്‌ദാനം ചെയ്‌തത്‌. കോച്ച്‌ ഫാക്ടറിക്കായി ഏറ്റെടുത്ത്‌ നൽകിയ 239 ഏക്കർ കാടുകയറി നശിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാനത്തിന്‌ കൈമാറാനുള്ള ധാരണപത്രം ഒപ്പിട്ടതും കേന്ദ്രം മറന്നു. ഇൻസ്‌ട്രുമെന്റേഷൻ ജീവനക്കാർക്ക്‌ കൃത്യമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ പോലും ഗുരുതര വീഴ്‌ചയാണ്‌ കേന്ദ്രം വരുത്തിയത്‌. ഐടിഐയിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിന്‌ ഒരു വർഷമായിട്ടും പരിഹാരമായിട്ടില്ല. ശുഭപ്രതീക്ഷകളെല്ലാം ബജറ്റ്‌ കഴിയുന്നതോടെ ഇല്ലാതാകുന്നതാണ്‌ വർഷങ്ങളായി ജില്ലയുടെ സ്ഥിതി.      കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിക്കായി തുക വകയിരുത്തണം, നെല്ലിന്റെ താങ്ങുവിലയും റബർ കർഷകർക്കുള്ള സഹായവും വർധിപ്പിക്കണം, തൊഴിലുറപ്പിൽ തൊഴിൽദിനങ്ങൾ പുനഃസ്ഥാപിക്കണം, അങ്കണവാടി, ആശാ വർക്കർമാർക്ക്‌ ഹോണറേറിയം വർധിപ്പിക്കണം എന്നീ ആവശ്യങ്ങളോടും മുഖംതിരിച്ചു. Read on deshabhimani.com

Related News