കെങ്കേമമാക്കാം, കീശ ചോരാതെ



പാലക്കാട്‌ ഓണത്തിന്‌ ഗുണമേന്മയുള്ള പച്ചക്കറികൾ വിലക്കുറവിൽ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ കൃഷി വകുപ്പ്‌ ജില്ലയിൽ 94 ഓണച്ചന്ത ഒരുക്കും. ഒരു കൃഷിഭവനിൽ ഒന്ന്‌ എന്ന നിലയിലാണ്‌ ചന്തകൾ തുടങ്ങുക. ഒപ്പം ഹോർട്ടികോർപ്പിന്റെ 32ഉം വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌സ്‌ പ്രൊമോഷൻ കൗൺസിലിന്റെ (വിഎഫ്‌പിസികെ) 13 ചന്തയും കൂടിയാകുമ്പോൾ ഇത്തവണ ഓണത്തിന്‌ നാടൻസദ്യ തന്നെ ഒരുക്കാം.   പ്രാദേശികമായി കർഷകരിൽനിന്ന്‌ ശേഖരിക്കുന്ന പഴവും പച്ചക്കറിയും വൻ വിലക്കുറവിലാണ്‌ ഓണച്ചന്തകൾ വഴി ലഭ്യമാക്കുക. കർഷകർക്ക് പൊതുവിപണിയിലെ വിലയേക്കാൾ അധികം തുക നൽകിയായിരിക്കും സംഭരിക്കുക. സെപ്തംബർ 11  മുതൽ 14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ എന്നിവയുടെ കീഴിൽ കുറഞ്ഞത്‌ ഒരു വിപണിയെങ്കിലും ഉണ്ടാകും. പരമാവധി പച്ചക്കറി ജില്ലയിലെ കർഷകരിൽനിന്ന്‌ നേരിട്ട്‌ സംഭരിക്കും. ഉള്ളി, കാരറ്റ്‌, കോളിഫ്ലവർ, കാബേജ്‌ തുടങ്ങി പ്രാദേശികവിപണിയിൽ ലഭ്യമല്ലാത്ത വിളകൾ ഹോർട്ടികോർപ്‌ സംഭരിച്ച് നൽകും. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി യോഗം ചേർന്നാണ്‌ പച്ചക്കറികളുടെയും പഴങ്ങളുടെയും വില നിശ്ചയിക്കുക. വിഎഫ്‌പിസികെ കർഷകസമിതികളിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ മുഴുവൻ ഓണച്ചന്തയിലെത്തിക്കും.   Read on deshabhimani.com

Related News