ചരക്കുഗതാഗത മേഖലയിൽ ഒക്ടോ. 4ന്‌ പണിമുടക്ക്‌



പാലക്കാട്‌ ചരക്കുഗതാഗതമേഖലയിലെ തൊഴിലാളികളും ഉടമകളും ഒക്ടോബർ നാലിന്‌ പണിമുടക്കും. ഇതിനുമുന്നോടിയായി കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആൻഡ്‌ ഓണേഴ്‌സ് കോ–-ഓർഡിനേഷൻ കമ്മിറ്റി 31ന്‌ സെക്രട്ടറിയറ്റ് മാർച്ച് നടത്തും. ഇരുപത്തിനാല്‌ മണിക്കൂർ പണിമുടക്കും. സെക്രട്ടറിയറ്റ് മാർച്ചും വിജയിപ്പിക്കാൻ ജില്ലാ സംയുക്ത ട്രേഡ് യൂണിയൻ ആൻഡ്‌ ചരക്ക് വാഹന ഉടമ യോഗം തീരുമാനിച്ചു. - കേന്ദ്ര മോട്ടോർ വ്യവസായനിയമം പിൻവലിക്കുക, സംസ്ഥാനതലത്തിലുണ്ടാക്കിയ ചരക്ക് വാഹന വാടക നിർണയ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുക, പൊലീസ്, ആർടിഒ, മൈനിങ്‌ ആൻഡ്‌ ജിയോളജി, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, 15 വർഷമായ വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രത്തിന്റെ വാഹന സ്ക്രാപ് പോളിസി തിരുത്തി കാലാവധി 22 വർഷമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌. യോഗത്തിൽ സംയുക്തസമിതി ജില്ലാ കൺവീനർ എസ് ബി രാജു സമരപരിപാടി വിശദീകരിച്ചു. ഡോ. പി കെ വേണു (ഐഎൻടിയുസി ) അധ്യക്ഷനായി. ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം നന്ദകുമാർ, ടിപ്പർ ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ് മുണ്ടൂർ, കെ സുരേഷ്, ജോൺസൺ ജേക്കബ്, എൻ ചൊക്കനാഥൻ, വി ഗോപാൽ, പ്രിന്റോ (സിഐടിയു), കെ സി ജയപാലൻ (എഐടിയുസി), കെ പി ജോഷി, കെ രമേശ്, വി എൻ കൃഷ്ണൻ (ഐഎൻടിയുസി), ഹക്കീം, അഷറഫ് പറക്കുന്നം (എസ്‌ടിയു) എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News