വിളവെടുപ്പിന് പാകമായി ചില്ലി വില്ലേജ്



 കൊടുമൺ ചില്ലി വില്ലേജിന്റെ ഭാഗമായി കൊടുമണ്ണിൽ കൃഷിയിറക്കിയ മുളക്  ചെടികൾ വിളവെടുക്കാറായി. സൗഹൃദ ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ചില്ലി വില്ലേജിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 50 സെന്റ്‌ പുരയിടത്തിലാണ് കൃഷിയുള്ളത്. ചില്ലിവില്ലേജിന്റെ ഭാഗമായി ഐയ്ക്കാട് കരുവിലാക്കോട്ടാണ് മുളക് കൃഷി ചെയ്തിട്ടുള്ളത്. കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനവും കുടുംബശ്രീ ജില്ലാ മിഷന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുന്നത്. മുളക് തൈകൾ നൽകുന്നതും ജില്ലാ കുടുംബശ്രീ മിഷനാണ്. കർഷകരുൽപ്പാദിപ്പിക്കുന്ന മുളക് ഉണങ്ങി പൊടിച്ച് വറ്റൽ മുളക് പൊടിയായി വിപണിയിലിറക്കുന്നതിനാണ്  പദ്ധതി തയ്യാറാക്കിയിയിട്ടുള്ളത്. ജില്ലയിൽ 25 കേന്ദ്രങ്ങളിലാണ് കൃഷിയുള്ളത്. കർഷകരുൽപ്പാദിപ്പിക്കുന്ന മുളക് നിശ്ചിത വിലയ്ക്ക് കുടുംബശ്രീ മിഷൻ തന്നെ തിരികെയെടുക്കും. കുടുംബശ്രീ വിപണന കേന്ദ്രങ്ങൾ വഴി ആഭ്യന്തര വിപണിയിൽ വിൽക്കും. കയറ്റുമതി ലക്ഷ്യമിട്ടുമാണ് മുളക് ഉൽപ്പാദിപ്പിക്കുന്നത്. പച്ചമുളക് ആയിത്തന്നെ വിലയ്ക്ക്നൽകിയാൽ കിലോക്ക് 60 രൂപയും മുളക് ഉണങ്ങി പൊടിച്ച് നൽകിയാൽ കിലോയ്ക്ക് 600 രൂപ നിരക്കിലും വില നൽകിയാണ് കർഷകരിൽ നിന്നും കുടുംബശ്രീ മിഷൻ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കർഷക ഗ്രൂപ്പുകൾക്ക് മുളക് ഉണങ്ങാൻ ആവശ്യമായ "ഡ്രോയർ’ സൗജന്യമായി വിതരണം ചെയ്യുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്‌ ആദില പറഞ്ഞു.  ചില്ലി വിലേജിന്റെ ഭാഗമായ ഗ്രൂപ്പുകൾക്ക് വാർഷിക ഇൻസന്റീവായി നിശ്ചിത തുകയും കുടുംബശ്രീ മിഷൻ നൽകും Read on deshabhimani.com

Related News