പമ്പാ ത്രിവേണിയിൽ തീർഥാടകരുടെ സുരക്ഷയ്‌ക്ക് 
22 ലക്ഷം രൂപയുടെ അനുമതി



  റാന്നി പമ്പാ ത്രിവേണി സ്‌നാന കടവിൽ തീർഥാടകരുടെ സുരക്ഷയ്‌ക്ക് 22 ലക്ഷം. പമ്പാ ത്രിവേണി സ്‌നാന കടവിൽ ശബരിമല തീർഥാടകർക്ക്‌ സുരക്ഷ ഒരുക്കാനുള്ള പദ്ധതിക്ക് മേജർ ഇറിഗേഷൻ വകുപ്പ് 22 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പമ്പ ത്രിവേണിയിൽ ചെറിയ പാലത്തിന് താഴെ നിരവധി തീർഥാടകരാണ് സ്നാനത്തിനായി ഇറങ്ങുന്നത്.  വലിയ ചുഴികൾ രൂപപ്പെട്ടിട്ടുള്ള ഈ ഭാഗത്ത് ശക്തമായി വെള്ളം പതിക്കുന്നതിനാൽ  തീർഥാടകർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്‌. അഗ്‌നിരക്ഷാ സേനയുടെ  സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് കയത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഇത്  പൊലീസിനും അഗ്നിരക്ഷാസേനയ്ക്കും പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു. കടവിൽ ഇറങ്ങുന്ന തീർഥാടകരുടെ സുരക്ഷക്ക്  ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അതിനായി അവിടെ ആഴം കുറയ്ക്കുന്നതിന് നടപടി എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ മേജർ ഇറിഗേഷൻ  വകുപ്പ് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിരുന്നു. അതിനാണ്  ഭരണാനുമതി ആയത്.   Read on deshabhimani.com

Related News