കര്‍ഷക പ്രക്ഷോഭം 25ന്



പത്തനംതിട്ട കാർഷിക മേഖലയിലെ വന്യജീവി ആക്രമണങ്ങൾക്കെതിരെയും കാർഷിക വിളകൾക്കും മനുഷ്യജീവനും സംരക്ഷണം നൽകണമെന്നും  ആവശ്യപ്പെട്ട് കേരള കർഷക സംഘം നേതൃത്വത്തിൽ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു.  കേന്ദ്രസർക്കാര്‍ വനനിയമത്തിൽ ഭേദഗതി വരുത്താതെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക്  പരിഹാരം കാണാനുമാവില്ല.  കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയ മൃഗങ്ങൾ നഗരപ്രദേശങ്ങളിൽ പോലും കാർഷിക വിളകൾക്കും മനുഷ്യജീവനും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ്  രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾക്ക് 25ന് തുടക്കം കുറിക്കുന്നതെന്ന് കേരള കർഷക സംഘം സംസ്ഥാന ജോയിന്റ്   സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   വനപ്രദേശത്തോടു ചേർന്നുകിടക്കുന്ന മേഖലകളിൽ ആനയും കടുവയും പുലിയും വരെ കാർഷിക മേഖലയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്നു. വന്യജീവി ആക്രമണങ്ങളിൽനിന്ന് ഫലപ്രദമായ സംരക്ഷണ നടപടി സ്വീകരിക്കാൻ നിരവധി തവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമില്ല.  കിടങ്ങുകളും സൗരോർജ വേലികളും റെയിൽ പാള വേലികൾ അടക്കം സുരക്ഷാ മതിലുകൾ തീർക്കേണ്ടതുണ്ട്.  സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലിത്.   കൂടുതൽ ഫണ്ടും ഇക്കാര്യത്തിൽ ആവശ്യമാണ്. കാർഷിക വിളകൾക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ കാട്ടുപന്നി അടക്കമുള്ളവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചാൽ അവയ്ക്കെതിരായ  നടപടി കൈക്കൊള്ളാം. അതിനും തടസ്സം നിൽക്കുന്നത് കേന്ദ്ര നിയമമാണ് . അടിയന്തരമായി ഇത്തരം മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണം. Read on deshabhimani.com

Related News