ജില്ലയ്ക്ക് ജലരേഖയോ



പത്തനംതിട്ട മൂന്നാം എന്‍ഡിഎ  സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച  അവതരിപ്പിക്കുമ്പോൾ ജില്ലയ്ക്ക് പ്രതീക്ഷകൾ കുറവ്. മുമ്പത്തെ വാ​ഗ്ദാനങ്ങളും കടലാസിലൊതുങ്ങുന്നു. ശബരിമല ദേശീയ തീർഥാടനമാക്കുന്നത് സംബന്ധിച്ച്  വലിയ വാഗ്ദാനങ്ങൾ പ്രധാനമന്ത്രിയടക്കം മുമ്പ് നിരത്തിയത്  കാപട്യമെന്ന് തെളിഞ്ഞു.  ശബരി റെയിൽ പാത, വന്യമൃഗ ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം അടക്കം ഒട്ടേറെ പദ്ധതികൾ തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തത്  ജലരേഖയാകുന്നത് ഏറെ നാളായി നാട് കാണുന്നുണ്ട്. പട്ടയ പ്രശ്നത്തിലും ജില്ലയ്ക്ക് കേന്ദ്ര അവ​ഗണന തുടരുകയാണ്‌.  ജില്ല ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് വന്യമൃഗ ആക്രമണങ്ങളാണ്.  കേന്ദ്രസർക്കാരിന്റെ വനം പരിസ്ഥിതി വകുപ്പിന്റെ നയം മാറ്റത്തിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും  മാത്രമേ ഇതിന് ശാശ്വതപരിഹാരം കാണാനാകൂ.  അതിനനുസൃതമായ ഒരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാം​ഗമാകട്ടെ  ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു.  ശബരിമലയെ  ദേശീയ തീർഥാടന കേന്ദ്രമാക്കി മാറ്റും എന്ന പ്രഖ്യാപനം മുന്‍  തെരഞ്ഞെടുപ്പ് കാലങ്ങളിലും  കേട്ടതൊഴിച്ചാൽ പിന്നീട്  അക്കാര്യത്തിൽ കേന്ദ്രസർക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രവര്‍ത്തകര്‍ അവിടെ ക്രമസമാധാന ഭം​ഗം വരുത്തുന്നതെങ്ങനെന്ന് ശ്രമിച്ചതൊഴിച്ചാല്‍.  ശബരി റെയിൽപാത ഏതുവിധത്തിലും തടസ്സപ്പെടുത്താനാണ് ഇപ്പോൾ കേന്ദ്രം ശ്രമിക്കുന്നത്.  പദ്ധതിക്ക് ചെലവാകുന്ന തുകയുടെ പകുതിയോളം സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഏറ്റിട്ടും  അങ്കമാലിയില്‍ നിന്ന് തുടങ്ങുന്ന  പാത വർഷങ്ങളായി തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു.   പകരം മറ്റൊരു പാതയുടെ  വാ​ഗ്ദാനം ഭരണകക്ഷിയിലെ ചിലരെകൊണ്ട്   ചർച്ചാവിഷയമാക്കി. ഫലത്തിൽ ഒരു പദ്ധതിയുമില്ലെന്ന  അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.  വന്യമൃഗങ്ങളുടെ ആക്രമങ്ങളില്‍നിന്ന്  സംരക്ഷണം തേടി നാട് മുട്ടാത്ത വാതിലുകളില്ല. വനമേഖലയിൽ സൗരോർജ വേലിയടക്കം നിർമാണത്തിന് കേന്ദ്രഫണ്ട് ലഭ്യമാകേണ്ടതുണ്ട്.  മറ്റു സംസ്ഥാനങ്ങളിലേക്കടക്കം ഫണ്ട് നല്‍കുന്നതിനോടൊപ്പം കേരളത്തിലെ  മറ്റു പല ജില്ലകളിലും കേന്ദ്രഫണ്ട്  കുറച്ച്  ലഭ്യമാക്കിയിട്ടും പത്തനംതിട്ടയ്ക്ക്  അവഗണന മാത്രം. സ്ഥലം എംപിയും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനും അവ​ഗണന മാത്രം. സ്റ്റേഷന്‍ വിപുലീകരണത്തിനോ യാത്രക്കാരുടെ  സൗകര്യത്തിനോ മുന്‍​ഗണന നല്‍കുന്ന പദ്ധതികളൊന്നും വര്‍ഷങ്ങളായി നടപ്പാകുന്നില്ല. 15 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച പാര്‍ലമെന്റം​ഗത്തിന്റെ ശ്രമഫലമായി ജില്ലയ്ക്ക് നേട്ടം വട്ടപൂജ്യം. Read on deshabhimani.com

Related News