നൈറ്റ് സ്ക്വാഡുമായി 
ഡിവൈഎഫ്ഐ



 പത്തനംതിട്ട  വന്യജീവി അക്രമണങ്ങളിൽനിന്ന് കൃഷിയിടങ്ങൾക്കും നാടിനും സംരക്ഷണം നൽകാൻ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനങ്ങൾ രം​ഗത്തിറങ്ങും. ജനകീയ കൺവൻഷൻ ചേർന്ന് ശക്തമായ പ്രതിരോധ നടപടികൾക്ക് രൂപം നൽകും.  എല്ലാ വാർഡുകളിലും ജനകിയ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നതോടൊപ്പം  നൈറ്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകുമെന്നും  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാമും പ്രസിഡന്റ് എം സി അനീഷ് കുമാറും   അറിയിച്ചു. ജില്ലയിൽ  എല്ലാ മേഖലയിലും വന്യജീവി ആക്രമണം കൂടി വരികയാണ്. സാധാരണക്കാർക്ക്  കൃഷി ചെയ്ത് ജീവിക്കാനാവുന്നില്ല. നിരവധി മനുഷ്യർക്കും  മൃ​ഗങ്ങൾക്കും ഇതിനകം നാശം നേരിട്ടു. കാട്ടുപന്നി  ശല്യം എല്ലാ കാർഷിക വിളകൾക്കും വലിയ നാശമാണ് വരുത്തുന്നത്.  ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ ജില്ലയ്‌ക്കായി സംസാരിക്കേണ്ട എംപി അനങ്ങാപ്പാറ നയം തുടരുന്നു.  ആന, പുലി, കടുവ, കാട്ടുപോത്ത്, മ്ലാവ്, കേഴ, പന്നി തുടങ്ങി എല്ലാത്തരം വന്യ ജീവികളുടെയും സ്വൈരവിഹാരം  ഇപ്പോൾ  നാട്ടിലാണ്. വന്യമൃഗത്തിന് സുരക്ഷയും മനുഷ്യർക്ക് സംരക്ഷണവുമില്ലാത്ത അവസ്ഥ. കേന്ദ്ര വന്യ ജീവി സംരക്ഷണ നിയമത്തിൽ വന്യ മൃഗത്തിന് വനത്തിലാണോ ജനവാസ മേഖലയിലാണോ സംരക്ഷണം നൽകേണ്ടതെന്ന് നിർവചനമില്ല. ഇത് കാരണം വനത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട നിയമം ജനവാസ മേഖലയിലും നടപ്പാക്കുന്നു.  1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യം. ഈ സാഹചര്യത്തിലാണ് ജനങ്ങളെ സഹായിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രം​ഗത്തിറങ്ങുന്നത്.  ഇതിന്റെ ഭാ​ഗമായി ചേരുന്ന കൺവൻഷനുകളും ജാ​​ഗ്രതാ സമിതികളും രൂപീകരിക്കാൻ എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ  അറിയിച്ചു. Read on deshabhimani.com

Related News