എംസി റോഡില്‍ വാഹന പരിശോധന കൂട്ടും



പത്തനംതിട്ട എം സി റോഡിലും രാത്രി കാലങ്ങളിൽ കൂടുതൽ വാഹന പരിശോധന  നടത്താന്‍  ശ്രമിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.  ദേശീയപാതയുടെ നവീകരണം നടക്കുന്നതിനാൽ തിരുവനന്തപുരത്തു നിന്ന് വടക്കോട്ടേക്കും എറണാകുളത്ത് നിന്ന് തെക്കോട്ടേക്കും  പോകുന്ന  വാഹനങ്ങളുടെ എണ്ണം എംസി റോഡില്‍  കൂടി.  ഇത് ഈ മേഖലയിലെ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർധന  ഉണ്ടാക്കി.  രാത്രികാലങ്ങളിലും  വാഹനങ്ങള്‍  കൂടി.  സി​ഗ്നല്‍ മേഖലയില്‍ ഇത് കൂടുതല്‍ നേരം ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. അതിന് ശേഷം ചിലരെങ്കിലും വാഹനങ്ങളുടെ വേ​ഗം വർധിപ്പിക്കാറുമുണ്ട്‌.  നിലവിൽ വാഹനങ്ങളുടെ അമിതവേഗത സംബന്ധിച്ച് പരിശോധിക്കാന്‍ ജില്ലയില്‍  മോട്ടോർ വാഹന വകുപ്പിന് ഒരു ഇന്റർസെപ്ടര്‍ മാത്രമാണ്. ഈ മേഖലയിൽ പരിശോധന നടത്താറുമുണ്ട്.  80 കിലോമീറ്ററിലധികം  വേഗതയിൽ വാഹനം ഓടുന്നതാണ്  ഇന്റര്‍സെപ്ടറിലൂടെ പിടിക്കാറുള്ളത്‌. അത്തരത്തിൽ അമിതവേഗം കാണപ്പെടുന്ന വാഹനം ഈ മേഖലയില്‍  വളരെ അപൂർമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.  രാത്രിയിലും പുലർച്ചെ   സമയത്തുണ്ടാകുന്ന അപകടങ്ങളിൽ കൂടുതലും ഡ്രൈവർമാരുടെ ഉറക്ക ക്ഷീണത്തിന്റെ ഭാഗമായാണ് പലപ്പോഴും സംഭവിക്കുന്നത്. കുളനടയിൽ ഞായറാഴ്ച ഉണ്ടായ അപകടത്തിന്‌ കാരണം  ബസിന്റെ  ഡ്രൈവർക്കുണ്ടായ അശ്രദ്ധയാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്.   കൂടുതൽ  വേ​ഗപരിശോധനാ  സംവിധാനം  ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട്  നല്‍കിയിട്ടുണ്ട്. Read on deshabhimani.com

Related News