പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ



തിരുവനന്തപുരം അടിയന്തര പ്രമേയം ചർച്ചചെയ്യാൻ സർക്കാർ തയ്യാറായിട്ടും സഭാസമ്മേളനം അലങ്കോലമാക്കലായിരുന്നു പ്രതിപക്ഷ ലക്ഷ്യമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. ഡയസ്‌ കൈയേറി, സ്‌പീക്കറുടെ മുഖംമറച്ച്‌ ബാനർ പിടിച്ചു. കുറ്റകരമായ ഈ നടപടിക്ക്‌ നേതൃത്വം നൽകിയത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനാണ്‌. സ്‌പീക്കറെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷ നേതാവിന്‌. കീഴ്‌വഴക്കങ്ങൾക്കും നടപടി ചട്ടങ്ങൾക്കും വിരുദ്ധമായ നിലപാട്‌ തുടർച്ചയായി സ്വീകരിക്കുന്നു. ഈ സമീപനം പലപ്പോഴും സഭയിൽ വിമർശിക്കപ്പെട്ടെങ്കിലും തിരുത്താൻ തയ്യാറല്ല. സ്‌പീക്കറുടെ റൂളിങ്ങിനെതിരായി പ്രതിപക്ഷ നേതാവ്‌ തെറ്റായ നിലപാടെടുത്തു. ഡയസിലേക്ക്‌ ചില പ്രതിപക്ഷ എംഎൽഎമാർ അതിക്രമിച്ചുകയറിയത്‌ വാച്ച്‌ ആൻഡ്‌ വാർഡ്‌ തടഞ്ഞിരുന്നില്ലേൽ അവർ സ്‌പീക്കറെ കൈയേറ്റം ചെയ്യുമായിരുന്നു. തിരിച്ചുവിളിക്കാൻ പ്രതിപക്ഷ നേതാവിനോട്‌ സ്‌പീക്കർ ആവശ്യപ്പെട്ടിട്ടും ഇടപെടലുണ്ടായില്ല. 2011ൽ ജി കാർത്തികേയൻ സ്‌പീക്കറായിരിക്കെ റൂളിങ്‌ ലംഘിച്ചുവെന്ന്‌ പറഞ്ഞ്‌ ജെയിംസ്‌ മാത്യു, ടി വി രാജേഷ്‌ എന്നീ എംഎൽഎമാരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. മുസ്ലിം ലീഗ്‌ ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ്‌. ഇതു കേരള രാഷ്‌ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. മലപ്പുറത്തെ ന്യൂനപക്ഷ ജില്ലയായി കാണരുത്‌. എല്ലാവിഭാഗം ജനങ്ങളും അധിവസിക്കുന്ന ജില്ലയാണ്‌– അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News