ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ ലൈഫ്‌ ; ശുചിത്വമില്ല; 107 ഭക്ഷ്യസ്ഥാപനത്തിന്‌ പൂട്ട്‌



തിരുവനന്തപുരം ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത്‌ 2644 സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 107 സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്‌പിച്ചു. 368 സ്ഥാപനത്തിന്‌ തിരുത്തൽ വരുത്താനാവശ്യമായ നിർദേശം നൽകി. 458 സ്ഥാപനത്തിന്‌ കോമ്പൗണ്ടിങ്‌ നോട്ടീസും നൽകി. ഒമ്പതു സ്ഥാപനത്തിനെതിരെ നിയമനടപടി ആരംഭിച്ചു. തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂർ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂർ 169, കാസർകോട്‌ 54 എന്നിങ്ങനെയായിരുന്നു പരിശോധന. തിരുവനന്തപുരം 16, തൃശൂർ 11, എറണാകുളം ഏഴ്‌, മലപ്പുറം ഏഴ്‌, കണ്ണൂർ ആറ്‌, ആലപ്പുഴ അഞ്ച്‌, കോട്ടയം അഞ്ച്‌, പത്തനംതിട്ട  ഒന്നും  സ്ഥാപനങ്ങൾ അടച്ചുപൂട്ടി.  പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമായിരുന്നു രണ്ടുദിവസത്തെ പ്രത്യേക പരിശോധന. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിവരുന്ന പരിശോധനകൾക്ക് പുറമെയാണിത്‌. ഭക്ഷ്യസ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ശുചിത്വം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു. Read on deshabhimani.com

Related News