ഒരു കപ്പലിൽനിന്ന്‌ 10,330 കണ്ടെയ്നറുകൾ



തിരുവനന്തപുരം ഒരു കപ്പലിൽനിന്നുമാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യംചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിൽ ഒരു കപ്പലിൽനിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിത്‌. ട്രയൽ റൺ സമയത്താണ്‌ ഈ നേട്ടമെന്നത്‌ പ്രതീക്ഷ വർധിപ്പിക്കുന്നു. 27ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) എംഎസ്‌സി അന്ന എന്ന കപ്പലിൽനിന്നാണ്‌ ഇത്രയധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്‌തത്‌. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ്‌ അന്ന. ഇതിന്റെ വീതി 58.6- മീറ്ററും നീളം 399.98- മീറ്ററുമാണ്. ജലോപരിതലത്തിൽനിന്ന് താഴോട്ടുള്ള കപ്പലിന്റെ ആഴം 14.7- മീറ്ററുമാണ്. ഓട്ടോമാറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്രെയിനുകളുപയോഗിച്ച് കപ്പലുകളിൽനിന്ന് കണ്ടെയ്‌നറുകൾ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയശേഷം 30ന് അന്ന കൊളംബോയിലേക്ക് മടങ്ങി. ഈ നേട്ടം വരുംനാളുകളിൽ വലിയ മുന്നേറ്റത്തതിന്‌ വിഴിഞ്ഞത്തെ പ്രാപ്തമാക്കുമെന്ന്‌ തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. Read on deshabhimani.com

Related News