തലങ്ങും വിലങ്ങും ബസുകൾ; വേണം പരിഷ്‌കാരം

തമ്പാനൂർ ശ്രീകുമാർ തിയറ്ററിന്‌ എതിർവശത്തെ ബസ്‌ സ്റ്റോപ്പിലെ തിരക്ക്


തിരുവനന്തപുരം സമാന്തരമായി രണ്ടും മൂന്നും ബസുകൾ. യാത്രക്കാർ നടക്കുന്നത്‌ ഈ ബസുകൾക്ക്‌ ഇടയിലൂടെ. ചെറിയൊരു അശ്രദ്ധ അപകടത്തിൽ കലാശിക്കും. തിരക്കുള്ള സമയങ്ങളിൽ തമ്പാനൂർ ബസ്‌ സ്‌റ്റോപ്പിലെ കാഴ്‌ചയാണ്‌. വിഴിഞ്ഞം, പൂവാർ, വെട്ടുകാട്‌, വേളി തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാരെല്ലാം ഇവിടെ നിന്നാണ്‌ ബസ്‌ കയറുന്നത്‌. ജില്ലയുടെ വിവിധ ഇടങ്ങളിലേക്കുള്ള സർവീസുകൾ ഇവിടെ എത്തുന്നതിനാൽ എപ്പോഴും ഒന്നിലധികം ബസുകൾ സ്‌റ്റോപ്പിൽ കാണും. സ്വന്തം സ്ഥലത്തേക്കുള്ള ബസ്‌ വരുന്നുണ്ടോ എന്നറിയാൻ റോഡിൽ ഇറങ്ങിയാകും ചിലർ നിൽക്കുന്നത്‌. ഇത്‌ ബസ്‌ ഡ്രൈവർമാർക്കും വലിയ ബുദ്ധിമുട്ടാണ്‌. റെയിൽവേ സ്‌റ്റേഷന്‌ തൊട്ടുമുന്നിലും ഇതുതന്നെ അവസ്ഥ. ഓഫീസ്‌ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ട്രെയിൻ എത്തുന്ന സമയം ഇവിടെ യാത്രക്കാരാൽ നിറഞ്ഞ അവസ്ഥയിലാണ്‌. സിറ്റി ബസുകൾ ഉൾപ്പെടെ ഇവിടെ നിർത്തുന്നതിനാൽ ഇതിന്‌ ഇടയിലൂടെയാകും ആളുകൾ നടന്നു നീങ്ങുക. ചിലർ അനധികൃതമായി ഇവിടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. തമ്പാനൂർ ബസ്‌ ടെർമിനലിനു മുന്നിൽ തമിഴ്‌നാട്‌ ബസുകൾക്ക്‌ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും മിക്കവയും റോഡിൽനിന്നാണ്‌ യാത്രക്കാരെ കയറ്റുന്നത്‌. ഇതും ഗതാഗതക്കുരുക്കിന്‌ കാരണമാകുന്നു. Read on deshabhimani.com

Related News