സ്‌ത്രീകൾ സാമ്പത്തിക തട്ടിപ്പിനിരയാകുന്നു



തിരുവനന്തപുരം സ്ത്രീകൾ തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകൾ കൂടുന്നതായും ഇത്‌ പണം നഷ്ടമാകുന്ന സാഹചര്യത്തിലേക്കടക്കം എത്തുന്നുവെന്നും വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. ജവഹർ ബാലഭവനിൽ ചൊവ്വാഴ്ച ആരംഭിച്ച മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. കടം, പലിശയ്ക്ക് നൽകൽ, സ്വകാര്യ ചിട്ടി തുടങ്ങിയവയിലൂടെ നിരവധി പേർക്ക് പണം നഷ്ടമാകുന്നുണ്ട്. ഇതു സംബന്ധിച്ച നാലു പരാതിയാണ് ആദ്യദിവസം അദാലത്തിൽ പരിഗണനയ്ക്ക് വന്നത്.  വെറും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പണം നൽകുന്നത്. പലവിധ കാരണങ്ങളാൽ പണം തിരികെ ലഭിക്കാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. പണം നൽകിയതിന് ഒരു രേഖയുമില്ലാത്തതിനാൽ പൊലീസ് ഇടപെടൽപോലും സാധ്യമാകാതെ വരുന്നു.   അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമ്മൻ മത്തായി, വി ആർ  മഹിളാമണി, കുഞ്ഞായിഷ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. വനിതാ കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യൻ, സബ് ഇൻസ്‌പെക്ടർ മിനുമോൾ, അഭിഭാഷകരായ എസ് സിന്ധു, സോണിയ സ്റ്റീഫൻ, സൂര്യ, കൗൺസിലർ ശോഭ എന്നിവരും പരാതികൾ കേട്ടു.  ആദ്യ ദിവസം 175 പരാതിയാണ് പരിഗണനയ്ക്ക് എത്തിയത്. ഇതിൽ 36 എണ്ണം പരിഹരിച്ചു. ആറ് കേസിൽ റിപ്പോർട്ട് തേടുകയും രണ്ട് കേസ്‌ കൗൺസലിങ്ങിന് വിടുകയും ചെയ്തു. 131 പരാതി അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും.  Read on deshabhimani.com

Related News