പൊഴിയൂരിൽ മത്സ്യബന്ധന 
തുറമുഖം യാഥാർഥ്യമാകുന്നു



തിരുവനന്തപുരം  പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. അടിയന്തര നടപടികളെന്ന നിലയിൽ തീരസംരക്ഷണവും യാനങ്ങൾ അടുപ്പിക്കാൻ സാധിക്കാത്തതു കൊണ്ടുള്ള തൊഴിൽദിനനഷ്ടം പരിഹരിക്കാനും മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്ററിൽ പുലിമുട്ട്‌ നിർമിക്കും. ബജറ്റിലാണ്‌ പൊഴിയൂരിൽ പുതിയ തുറമുഖം നിർമാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌. 343 കോടി രൂപയാണ്‌ പദ്ധതി ചെലവ്‌. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്‌ പുതിയ മത്സ്യബന്ധന തുറമുഖം. പൊഴിയൂരിൽ കടലാക്രമണം രൂക്ഷമാണ്‌. ഇതിന്റെ ആഘാതം കുറയ്‌ക്കാനാണ്‌ പുലിമുട്ട്‌ നിർമിക്കുന്നത്‌. തമിഴ്‌നാട്‌ തേങ്ങാപ്പട്ടണത്ത്‌ കടലാക്രമണം തടയുന്നതിന്റെ ഭാഗമായി നിരവധി പുലിമുട്ട്‌ നിർമിച്ചിരുന്നു. ഇതിന്റെ ആഘാതമാണ്‌ പൊഴിയൂരിൽ ഉണ്ടാകുന്നതെന്നാണ്‌ വിദഗ്‌ധർ പറയുന്നത്‌. തമിഴ്‌നാട്‌ തീരത്തെ പുലിമുട്ടുകളുടെ നിർമാണം അശാസ്‌ത്രീയമാണെന്ന്‌ കണ്ടെത്തിയിട്ടും നീക്കാൻ തയ്യാറായിട്ടുമില്ല. Read on deshabhimani.com

Related News