നാണംകെട്ട് ബിജെപിയും യുഡിഎഫ് പത്രവും



തിരുവനന്തപുരം നവരാത്രി ഉത്സവത്തിന്റെ പേരിൽ ഇല്ലാത്ത വിവാദമുണ്ടാക്കി കോർപറേഷനെ താറടിച്ച് കാട്ടാനും  ഉത്സവം അട്ടിമറിക്കാനുമുള്ള യുഡിഎഫ് പത്രമായ മനോരമയുടെയും ബിജെപിയുടെയും ശ്രമം പാളി. പൂജപ്പുര മണ്ഡപത്തിനും ഓഡിറ്റോറിയത്തിനും കോർപറേഷൻ ദിവസ വാടക ഈടാക്കുമെന്ന തരത്തിൽ വ്യാജവാർത്ത നൽകി വിവാദമുണ്ടാക്കാനായിരുന്നു ശ്രമം.   പൂജപ്പുര മണ്ഡപത്തിലെ നവരാത്രി ഉത്സവം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ യുഡിഎഫ് പത്രം ചൊവ്വാഴ്ചയും ജന്മഭൂമി തൊട്ടടുത്ത ദിവസവും വാർത്ത നൽകി.  വ്യാജവാർത്ത ഏറ്റുപിടിക്കാൻ കോൺ​ഗ്രസുകാരോ ബിജെപിക്കാരോ പോലും വരാത്തതോടെ ​ ശ്രമം പാളി . പത്തുദിവസത്തെ നവരാത്രി ഉത്സവത്തിനായി  പൂജപ്പുര സരസ്വതി മണ്ഡപവും ഓഡിറ്റോറിയവും സൗജന്യമായാണ് വിട്ടുനൽകുന്നതെന്ന് മേയർ ആര്യ രാജേന്ദ്രൻ നേരത്തെ തന്നെ സമിതി ഭാരവാഹികളെ അറിയിച്ചതാണ്.  ഇക്കാര്യങ്ങൾ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു  ശ്രമം. കഴിഞ്ഞ 13 ന് വാടക ഒഴിവാക്കി  സെക്രട്ടറിയുടെ ഉത്തരവും ഇറങ്ങി.  ഓണം അവധി കാരണം ഈ ഉത്തരവ് ഭാരവാഹികൾക്ക് ലഭിച്ചില്ല.   കോർപറേഷൻ അധികൃതരോട് പോലും ഈ വസ്‌തുത  അന്വേഷിക്കാതെയായിരുന്നു നുണവാർത്ത. പ്രദേശത്തെ നാട്ടുകാരും എല്ലാ രാഷ്ട്രീയക്കാരുടെ പ്രതിനിധികളും അടങ്ങുന്ന സമിതിക്കാണ് നവരാത്രി ഉത്സവം നടത്താനുള്ള ചുമതല.  പ്രതിദിനം ആയിരം രൂപയും  ഡിപ്പോസിറ്റ് ഇനത്തിൽ 500 രൂപയും  ഈടാക്കിയാണ് സാധാരണ എല്ലാ പരിപാടികൾക്കും മണ്ഡപം വിട്ടുനൽകാറുള്ളത്.  കോർപറേഷൻ നടപടിക്രമ പ്രകാരം ഇതിനുള്ള വാടക കണക്ക് സമിതിക്ക്‌ നൽകാറുണ്ട്. എന്നാൽ പിന്നീട് സമിതിയുടെ  ആവശ്യപ്രകാരം ഈ തുക ഒഴിവാക്കി നൽകും. Read on deshabhimani.com

Related News