കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ ജിംനേഷ്യം

അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ജിനേഷ്യം മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം പട്ടികവർഗവിഭാഗത്തിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന് മികച്ച അവസരങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. തിരുവനന്തപുരം കട്ടേലയിലെ ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ജിംനേഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. മികച്ച വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകും. മാനസിക വളർച്ചയോടൊപ്പം ശാരീരിക വളർച്ചയും അനിവാര്യമാണ്. വിദ്യാർഥികളോട് ചേർന്നുനിന്നുള്ള അധ്യയനരീതികൾക്കാകണം അധ്യാപകർ മുൻതൂക്കം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള ഗ്രാമീൺ ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽനിന്ന്‌ അഞ്ചു ലക്ഷം രൂപയും പട്ടികവർഗ വികസനവകുപ്പിന്റെ ഒരു ലക്ഷം രൂപയും ഉൾപ്പെടുത്തി ആറു ലക്ഷം ചെലവഴിച്ചാണ് ഇൻഡോർ ജിംനേഷ്യം ഒരുക്കിയത്. സ്‌കൂൾ ലൈബ്രറിയിലേക്ക്‌ തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ നൽകിയ 35,000 രൂപയുടെ പുസ്തകങ്ങളുടെയും കേരള ബുക്ക്മാർക്ക് നൽകിയ 500 പുസ്തകങ്ങളുടെയും സമർപ്പണവും മന്ത്രി നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് സലോമിയും ഹെഡ്മാസ്റ്റർ കെ രവികുമാറും പുസ്തകങ്ങൾ ഏറ്റുവാങ്ങി.  സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പട്ടികവർഗ വികസന ഡയറക്ടർ ഡോ. രേണുരാജ്, ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ പ്രദീപ് പത്മൻ, റീജണൽ മാനേജർ എം സുബ്രഹ്മണ്യൻ പോറ്റി, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ ബി വിദ്യാധരൻ കാണി, പൊൻപാറ സതീഷ്, തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News