പ്രവർത്തനം നിലച്ച് വഴിയിടം വിശ്രമകേന്ദ്രം

നിലയ്ക്കാമുക്കിലെ വഴിയിടം വിശ്രമ കേന്ദ്രം


ചിറയിൻകീഴ് വക്കം നിലയ്ക്കാമുക്കിലെ വഴിയിടം വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. അമിത വാടക കാരണം കരാറേറ്റെടുക്കാൻ ആളില്ലാത്തതും ജലത്തിന്റെ ലഭ്യത കുറവുമാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നതിനായി നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന പരാതിയുമുണ്ട്‌. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത നിലയ്ക്കാമുക്ക് ചന്തയിലെ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ഉപകാരപ്രദമായിരുന്ന വഴിയിടം വിശ്രമകേന്ദ്രം എല്ലാ സൗകര്യങ്ങളോടുംകൂടി വീണ്ടും തുറന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെയാവശ്യം.  തദ്ദേശവകുപ്പിന്റെ സഹായത്തോടെ ശുചിത്വ മിഷൻ പദ്ധതിയിലൂടെയാണ് വക്കം പഞ്ചായത്തിലെ നിലയ്ക്കാമുക്ക് ചന്തയോട് ചേർന്ന് വഴിയിടം വിശ്രമ കേന്ദ്രം നിർമിച്ചത്. ശൗചാലയവും ലഘു ഭക്ഷണശാലയുമുൾപ്പെടുന്നതാണ്‌ വിശ്രമകേന്ദ്രം. കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസം തുടക്കത്തിലെ പ്രവർത്തനം അവതാളത്തിലാക്കി. ഉദ്ഘാടനം കഴിഞ്ഞ് കരാറേറ്റെടുക്കാൻ ആളില്ലാതായതോടെ ഹരിതകർമ്മ സേനാംഗങ്ങൾ ഭക്ഷണം വീടുകളിൽ പാചകം ചെയ്ത്‌ വിശ്രമ കേന്ദ്രത്തിലെത്തിച്ച് കച്ചവടം നടത്തി വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിച്ചിരുന്നു. ഇരുന്നു കഴിക്കുവാനുള്ള സൗകര്യമില്ലാത്തതും ജലത്തിന്റെ ലഭ്യതക്കുറവും വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും തുടർന്ന് അടച്ചു പൂട്ടുകയുമായിരുന്നു. Read on deshabhimani.com

Related News