തുറമുഖ വകുപ്പ് സെക്രട്ടറി 
റിപ്പോർട്ട് സമർപ്പിക്കണം



തിരുവനന്തപുരം  മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖവകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.  ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 2011 ജനുവരി മുതൽ 2023 ആഗസ്ത് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേരാണ്‌ മരിച്ചതെന്ന്‌ ഹാർബർ ചീഫ് എൻജിനിയർ കമീഷനെ അറിയിച്ചു.  പുലിമുട്ട് നിർമാണത്തിലെ അപാകം കണ്ടെത്തി പരിഹാരം നിർദേശിക്കാൻ പുണെ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച് സ്റ്റേഷന് നിർദേശം നൽകിയിട്ടുണ്ട്.  അഴിമുഖത്തും ചാനലിലും കിടക്കുന്ന കല്ലുകൾ നീക്കി ഡ്രഡ്ജിങ്‌ പൂർത്തിയാക്കാൻ അദാനി പോർട്ടിന് കർശന നിർദേശം നൽകിയെന്നും റിപ്പോർട്ടിലുണ്ട്‌. തുറമുഖത്തിന്റെ തെക്കുഭാഗത്തടിയുന്ന മണ്ണ് നീക്കി തീരശോഷണം സംഭവിക്കുന്ന വടക്കുഭാഗത്ത് നിക്ഷേപിക്കാനുള്ള പ്രവൃത്തിയുടെ ദർഘാസ് നടപടി പൂർത്തിയായി. സുരക്ഷയ്‌ക്കായി കൂടുതൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കാനും ആംബുലൻസ് അനുവദിക്കാനും നടപടിയായതായി കമീഷന്‌ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌. Read on deshabhimani.com

Related News