നവംബർ 30നകം സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ നിർദേശം



തിരുവനന്തപുരം  കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന പേരൂർക്കട മേൽപ്പാലത്തിന്റെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ നവംബർ 30ന് മുമ്പ് പൂർത്തിയാക്കുന്നതിന്  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  വി കെ പ്രശാന്ത്‌എംഎൽഎയുടെ  അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദേശം. 83 വസ്തുക്കളിലെ വിശദമായ വില നിർണയപത്രം തയ്യാറാക്കാനുണ്ടായിരുന്നതിൽ 53 എണ്ണം തയ്യാറാക്കി അംഗീകരിച്ചിരുന്നു.  30 എണ്ണം  28ന് മുമ്പ് അംഗീകാരത്തിനായി  കലക്ടർക്ക് സമർപ്പിക്കും.  സമയക്രമം കൃത്യമായി പാലിക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ പ്രതിവാര അവലോകനയോഗം ചേരും. പേരൂർക്കട ലൂർഥ് പള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച് വഴയില സെന്റ് ജ്യൂഡ് പള്ളിക്ക് സമീപം അവസാനിക്കുന്ന പാലത്തിന്റെ നീളം 874 മീറ്ററാണ്. 106.76 കോടി രൂപയാണ് പദ്ധതി തുക. റോഡ് ആൻഡ്‌  ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷനാണ്‌ മേൽപ്പാലത്തിന്റെ നിർമാണ ചുമതല.   ഫ്ലൈഓവർ നിർമാണത്തിനായി 55.42 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌ ഏകദേശം നാല്‌ ഏക്കർ ഭൂമിയാണ് മേൽപ്പാലം നിർമാണത്തിനായി ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായി 43.39 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് വ്യാപാര സ്ഥാപനങ്ങളെയും വീടുകളെയും ബാധിക്കുന്ന രീതിയിലാണ് മേൽപ്പാലം  രൂപകൽപ്പന ചെയ്‌തതെന്ന് വി കെ പ്രശാന്ത്‌ എംഎൽഎ അറിയിച്ചു.   Read on deshabhimani.com

Related News