അമീബിക് മസ്തിഷ്കജ്വരം:
ബോധവൽക്കരണം ഊർജിതം



കിളിമാനൂർ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ നവായിക്കുളത്ത് ബോധവൽക്കരണം ശക്തമാക്കി അധികൃതർ. നാവായിക്കുളത്ത് പ്ലസ്ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ വീണ്ടും ബോധവൽക്കരണം ശക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അടിയന്തരയോഗം ചേർന്നു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എല്ലാ വാർഡുകളിലും വീണ്ടും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. രോഗകാരണമായ ഡീസന്റ്‌ മുക്ക് മാടൻകാവിന് സമീപത്തെ കുളത്തിൽ കുളിച്ചവരുടെ പട്ടിക തയ്യാറാക്കി വരികയാണ്‌. വെള്ളം കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ കുളിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ജലാശയങ്ങൾക്കു മുന്നിലും ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ മെഡിക്കൽ ഓഫീസറുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങളുടെ ഫലമായി ആദ്യഘട്ടത്തിൽ രോഗവ്യാപനം ഉണ്ടാകാതെ നിയന്ത്രിക്കാനായി. ഒരു മാസത്തിനുശേഷമാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സ്ഥിരീകരിച്ച വിദ്യാർഥിക്കൊപ്പം കുളിച്ച രണ്ട് വിദ്യാർഥികൾ നിരീക്ഷണത്തിലാണ്.   പതിനൊന്നാം വാർഡിലെ ബോധവൽക്കരണത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ റാഫി ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ ഷാ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി എ നസ്‌നി, ശ്രുതി, ഇന്ദിര എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News