തൃക്കാക്കരയപ്പന്മാരെത്തി: ഇനി ഓണം വന്നാൽ മതി

കൊടകരയിലെ തൃക്കാക്കരയപ്പന്മാർ


 കൊടകര  ഓണമെത്താറായതോടെ കൊടകരയിലെ കുംഭാര നഗറിൽ തൃക്കാക്കരയപ്പന്മാരുടെ നിര്‍മാണം തകൃതിയാണ്. വണ്ണംകുറഞ്ഞ്‌ പൊക്കം കൂട്ടി മണ്ണിൽ തീർത്ത തൃക്കാക്കരയപ്പന് കറുപ്പ് കലർന്ന നിറമാണ്.  അതുപിന്നീട് വെയിലത്തുണക്കി മൺചുവപ്പ് നിറം പൂശിയാണ് ആകർഷകമാക്കുന്നത്. പ്രാദേശികമായും, ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിലേക്കും വില്‍പ്പനയ്‌ക്കായി ഇവിടെനിന്ന്‌ തൃക്കാക്കരയപ്പന്മാരെ കൊണ്ടുപോകുന്നുണ്ട്.   ഓണാഘോഷം കഴിഞ്ഞാലും മറുനാട്ടില്‍ ആഘോഷിക്കുന്നവര്‍ ഇവിടെനിന്നുള്ള തൃക്കാക്കരയപ്പന്മാരെ കൊണ്ടുപോകാറുണ്ട്. ഓണമെത്തുന്നതിനുമുമ്പ് കൊടകരയിൽ  കച്ചവടം തുടങ്ങിയെങ്കിലും ആരും വാങ്ങാൻ തുടങ്ങിയിട്ടില്ലെന്ന് കുംഭാര നഗറിൽ പമ്പ് ഹൗസ് റോഡിൽ താമസിക്കുന്ന രാജി രാജു പറഞ്ഞു.  80 ഓളം കുംഭാര കുടുംബങ്ങളാണ് കൊടകരയിലുള്ളത്. ഇവരില്‍ പലരും മണ്‍പാത്ര നിര്‍മാണ മേഖലയില്‍ നിന്നകന്നു. മണ്ണിന്റെ വില കൂടുന്നതനുസരിച്ച് മൺ പാത്രങ്ങൾക്ക് വില  കിട്ടുന്നില്ല. അതോടെ പുതുതലമുറയും കുലത്തൊഴിലിനോട് വിടപറയുകയാണ്. മണ്ണിന്റെ ദൗർലഭ്യവും അമിത വിലയും മൺപാത്ര നിർമാണങ്ങളുടെ അന്ത്യം കുറിച്ചുകൊണ്ടിരിക്കുകയാണെന്ന് കുംഭാര നഗറിൽ മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വെങ്ങലശ്ശേരി രവി പറഞ്ഞു. Read on deshabhimani.com

Related News