എടിഎം കൊള്ള: അന്വേഷണം അന്തിമഘട്ടത്തിൽ



തൃശൂർ എടിഎം കൊള്ളക്കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ്‌.  പ്രതികൾ കവർച്ചയ്‌ക്കുപയോഗിച്ച ആയുധങ്ങളും സുപ്രധാന തെളിവുകളും ഈസ്റ്റ്‌ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ കണ്ടെടുത്തിരുന്നു. എടിഎമ്മിൽനിന്ന്‌ പ്രതികളുടെ വിരലടയാളവും ലഭിച്ചിട്ടുണ്ട്‌. നിലവിൽ സേലം ജയിലിലുള്ള പ്രതികളായ ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻ, മോഹ്‌ദ്‌ ഇക്രാം, മുബാരിക്‌ ആദ്‌ എന്നിവരെ 12ന്‌ വിയ്യൂർ പൊലീസ്‌ കോലഴി കേസിൽ കസ്റ്റഡിയിൽ വാങ്ങും. അതിനു ശേഷം മാപ്രാണം കേസിൽ ഇരിങ്ങാലക്കുട പൊലീസ്‌ കസ്റ്റഡി അപേക്ഷ നൽകും. ഇരു കേസുകളിലും ഔപചാരിക നടപടികളാണ്‌ പൂർത്തിയാകാനുള്ളത്‌.   കണ്ടെയ്‌നർ ലോറിയിൽ തമിഴ്‌നാട്ടിലേക്ക്‌ കടന്ന സംഘം  പൊലീസുമായുണ്ടായ  ഏറ്റുമുട്ടലിൽ വെടിയേറ്റ  ആസർ അലി കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. ഇയാൾ ആശുപത്രി വിട്ടാൽ അറസ്റ്റ്‌ ചെയ്യും. ആസർ അലിയുടെ വിരലടയാള പരിശോധനയും പൂർത്തിയാക്കാനുണ്ട്‌. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തമിഴ്‌നാട്‌ പൊലീസിന്റെ  വെടിയേറ്റ കണ്ടെയ്‌നർ ഡ്രൈവർ  ജുമാലുദ്ദീൻ കൊല്ലപ്പെട്ടിരുന്നു. സെപ്‌തംബർ 27ന് പുലർച്ചെയാണ് തൃശൂരിൽ മൂന്ന്‌ എടിഎം തകർത്ത്‌ 69.41 ലക്ഷം രൂപ കൊള്ളയടിച്ചത്‌. Read on deshabhimani.com

Related News