ഓണം കഴിഞ്ഞിട്ടും മാർക്കറ്റ് കെട്ടിടത്തിന്റെ 
നിര്‍മാണം തുടങ്ങിയില്ല

ആധുനിക മാര്‍ക്കറ്റ് നിര്‍മിക്കുന്നതിനായി കടമുറികള്‍ പൊളിച്ചുമാറ്റിയ സ്ഥലം


ചാലക്കുടി ഓണത്തിന് മുമ്പ് മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുമെന്ന നഗരസഭാ ചെയർമാന്റെ വാക്ക് പാഴ്‌വാക്കായി.  ഓണം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാനായില്ല. കടമുറികൾ ഒഴിപ്പിച്ചതിനെ ത്തുടർന്ന് വ്യാപാരികൾക്ക് ഓണക്കച്ചവടം നഷ്ടമായി. മൂന്ന് കോടി  രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക മാർക്കറ്റിന്റെ നിർമാണമാണ്‌  ഓണത്തിന് മുമ്പ് തുടങ്ങുമെന്ന്‌  ചെയർമാൻ  ഉറപ്പ് നൽകിയത്‌.  എന്നാൽ ഇതുവരെ  വാക്ക് പാലിക്കാൻ ചെയർമാനാകുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. നിർമാണത്തിന്റെ ഭാഗമായി പച്ചക്കറിയടക്കമുള്ള 25 കടമുറികൾ പൊളിച്ചുമാറ്റി.  ഓണകച്ചവടം കഴിഞ്ഞ് മുറികൾ പൊളിക്കാമെന്ന വ്യാപാരികളുടെ ആവശ്യവും ചെയർമാൻ ചെവിക്കൊണ്ടില്ല. ഓണത്തിന് മുമ്പ് നിർമാണം ആരംഭിക്കേണ്ടതിനാൽ കടമുറികൾ ഉടൻ പെളിക്കണമെന്നായിരുന്നു ചെയർമാന്റെ വാദം.  ഇതുപ്രകാരം കടമുറികൾ പൊളിച്ചുമാറ്റി. ഇവിടത്തെ വ്യാപാരികളെ മാർക്കറ്റിൽ ബിവറേജ് പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് താൽക്കാലികമായി മാറ്റിയിരിക്കുകയാണ്. നിലവിലെ കോൺക്രീറ്റ് യാർഡ് നിലനിർത്തി പുതിയ കെട്ടിടം നിർമിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇത് പ്രകാരം യാർഡ് നിലനിർത്തിയ സ്‌കെച്ചും യാർഡില്ലാത്ത സ്‌കെച്ചും തയ്യാറാക്കി നൽകിയെങ്കിലും ഏത് സ്‌കെച്ച് വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനും ചെയർമാനായിട്ടില്ല. ചെയർമാന്റെ നിരുത്തരവാദിത്തത്തെത്തുടർന്ന് മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണം അനന്തമായി നീളുമെന്ന ആശങ്കയിലാണ്‌  വ്യാപാരികൾ. Read on deshabhimani.com

Related News