കടലിൽ കുടുങ്ങിയ 
47 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ്‌ റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു


കൊടുങ്ങല്ലൂർ  കടലിൽ കുടുങ്ങിയ 47 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ്‌ റെസ്ക്യൂ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഴീക്കോട് ഫിഷ് ലാൻറിങ്‌ സെന്ററിൽ നിന്നും ശനി പുലർച്ചെ  മത്സ്യബന്ധനത്തിന് പോയ വാസുദേവം ഇൻബോഡ് വള്ളമാണ് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ (20 കിലോമീറ്റർ) അകലെ പൊക്ലായി വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ബോട്ട്‌  കേടായത്‌.  എറിയാട് സ്വദേശി കിഴക്കേവീട്ടിൽ ബാഹുലേയന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. ശനി പകൽ 10നാണ്‌   വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങിയതായി  സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടര്‍ എം എഫ് പോളിന്റെ നിര്‍ദേശ പ്രകാരം  മറൈൻ എൻഫോഴ്സ്‌മെന്റ്‌ ആൻഡ്‌ വിജിലൻസ് വിങ് ഓഫീസർമാരായ ഇ ആർ ഷിനിൽകുമാർ, വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രമോദ്, അൻസാർ ബോട്ട് സ്രാങ്ക് ദേവസി മുനമ്പം എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. Read on deshabhimani.com

Related News