കേന്ദ്രമന്ത്രി പ്രതികരിക്കണം: 
എൽഡിഎഫ്‌



തൃശൂർ  പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിനെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് പൂരം നടത്തിപ്പ് സുഗമമാക്കാനെന്ന പേരിൽ കേന്ദ്രമന്ത്രി തൃശൂരിൽ   യോഗം വിളിച്ചുചേർത്തിരുന്നു.  യോഗ തീരുമാനത്തിന്റെ മഷി ഉണങ്ങും മുമ്പാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പൂരം വെടിക്കെട്ടിനെ തടസ്സപ്പെടുത്തുന്ന പുതിയ  ഉത്തരവിറക്കിയത്. കേന്ദ്ര സഹമന്ത്രിക്ക് ദില്ലിയിൽ ഒരു വിലയുമില്ലെന്ന് ഇതോടെ വ്യക്തമായി.  തനിക്ക് ചുറ്റും പത്ത് വകുപ്പുകളുടെ സജീവ ഏകോപനം എപ്പോഴും ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പുകാലത്ത് വീമ്പ് പറഞ്ഞയാളാണ് സുരേഷ്ഗോപി.  ഇദ്ദേഹം കേന്ദ്രമന്ത്രിയായിട്ട് തൃശൂർക്കാർക്ക്   പ്രയോജനമില്ലെന്ന് വ്യക്തമായി . കാമറയ്‌ക്ക് മുന്നിൽ തിരക്കഥാകൃത്ത് തയ്യാറാക്കിയ സംഭാഷണം സംവിധായകന്റെ നിർദേശാനുസരണം പറയുന്നതുപോലെയല്ല സങ്കീർണ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. വ്യക്തമായ ദിശാബോധമില്ലാത്ത വെറുമൊരു വാചകക്കസർത്തുകാരൻ മാത്രമാണ് സുരേഷ് ഗോപിയെന്ന് തെളിഞ്ഞിരിക്കുകയാണ്. തൃശൂർ പൂരം മാത്രമല്ല, കേരളത്തിലെ സകലമാന ആഘോഷ വെടിക്കെട്ടുകളേയും ഇല്ലാതാക്കുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം കേന്ദ്ര ഗവൺമെന്റ് റദ്ദാക്കണമെന്ന്   എൽഡിഎഫ്  ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ   ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News