ഉദ്യോഗസ്ഥർക്കും കരാറുകാരനും തടവും പിഴയും



തൃശൂർ ചാലക്കുടി പുത്തൻകുളം നവീകരണ പദ്ധതിയിൽ ക്രമക്കേട്‌ നടത്തിയ ഉദ്യോഗസ്ഥരെയും കരാറുകാരനെയും വിജിലൻസ്‌ കോടതി ശിക്ഷിച്ചു. മുനിസിപ്പൽ എൻജിനിയർ എസ് ശിവകുമാർ, അസി. എൻജിനിയർ എം കെ സുഭാഷ്‌, കരാറുകാരൻ കെ ഐ ചന്ദ്രൻ എന്നിവരെയാണ്‌ രണ്ട് വർഷം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്‌. 2007-–-08  വർഷം ചാലക്കുടി മുനിസിപ്പാലിറ്റി ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പുത്തൻകുളം നവീകരണത്തിലാണ്‌ തട്ടിപ്പ്‌.   പുത്തൻകുളം നവീകരണ പ്രവർത്തികളിൽ ആവശ്യത്തിന് സിമന്റും  കമ്പിയും ഉപയോഗിക്കാതെ നിർമാണത്തിൽ കൃത്രിമം കാണിച്ചു. പൂർത്തീകരിച്ച പ്രവർത്തിക്ക് അസി.  എൻജിനിയർ തെറ്റായ അളവുകൾ രേഖപ്പെടുത്തി. മുനിസിപ്പൽ എൻജിനിയർ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തി. ഇതിലൂടെ സർക്കാരിന് 1,33,693- രൂപയുടെ നഷ്ടമുണ്ടായി.  തൃശൂർ വിജിലൻസ് യൂണിറ്റ് 2008-ൽ നടത്തിയ മിന്നൽ പരിശോധനയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. ഡെപ്യൂട്ടി പൊലീസ്‌ സൂപ്രണ്ടായിരുന്ന സൈഫുള്ള സെയ്ദും എസ് ആർ ജ്യോതിഷ് കുമാറുമാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ആർ സ്‌റ്റാലിൻ ഹാജരായി.   Read on deshabhimani.com

Related News