കർഷകർ ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു

കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർ പറവട്ടാനിയിലെ ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ 
ഓഫീസിന് മുന്നില്‍ നടത്തിയ ഉപരോധം


തൃശൂർ വന്യമൃഗ ആക്രമണങ്ങൾക്കെതിരെ വനം–- -വന്യജീവി നിയമം കേന്ദ്രസര്‍ക്കാര്‍  ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ കിസാൻസഭ നടത്തിയ  പാർലമെന്റ്‌ ധർണയുടെ ഭാഗമായി  കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കർഷകർ പറവട്ടാനിയിലെ ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ ഓഫീസ് ഉപരോധിച്ചു. നൂറുകണക്കിന് കർഷകർ ഉപരോധത്തില്‍ പങ്കാളികളായി. പ്രകടനമായെത്തിയ പ്രവർത്തകരെ ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ ഓഫീസ്‌ കവാടത്തിന്‌ മുന്നിൽ  പൊലീസ് തടഞ്ഞു. കവാടത്തിന്‌ മുന്നിൽ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കുത്തിയിരുന്നു. കർഷക സംഘം സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി എ സി  മൊയ്തീൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്തു . കർഷക സംഘം  ജില്ലാ പ്രസിഡന്റ്‌ പി ആർ  വർഗീസ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം അവറാച്ചൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സെബി ജോസഫ്‌, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ പി എ ബാബു, ബാലാജി എം പാലിശേരി, ഗീതാ ഗോപി, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം ടി ജി ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യജീവനും കൃഷിയും നശിപ്പിക്കുന്നത് തടയാൻ വനം– - വന്യജീവി നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തുക, വനവും ജനവാസ മേഖലയും വേർതിരിക്കുന്നതിന് മതിലുകളും വേലികളും ട്രഞ്ചുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃഷിനശിച്ചവർക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, പന്നിയുൾപ്പെടെയുള്ള അക്രമകാരികളായവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, ഉൾവനങ്ങളിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. Read on deshabhimani.com

Related News