2147 പേർ ഭൂമിയുടെ അവകാശികൾ

മുകുന്ദപുരം താലൂക്ക് തല പട്ടയമേളയിൽ മന്ത്രി കെ രാജൻ പട്ടയം കൈമാറുന്നു. മന്ത്രി ആർ ബിന്ദു സമീപം


തൃശൂർ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന സംസ്ഥാന സർക്കാരിന്റെ കർമപരിപാടിയുമായി ബന്ധപ്പെട്ട്  സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പട്ടയ മേളയുടെ ഭാഗമായി ജില്ലയിൽ 2147 പട്ടയങ്ങളും 24 വനാവകാശരേഖകളും വിതരണം ചെയ്തു. തൃശൂർ, ചാവക്കാട്, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിൽ നടത്തിയ പട്ടയമേള  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.   ചുരുങ്ങിയ കാലയളവിൽ  സംസ്ഥാനത്ത് 1,77,000 ത്തിലധികവും ജില്ലയിൽ 10000ഓളം പട്ടയങ്ങളും വിതരണം ചെയ്‌തതായി മന്ത്രി കെ രാജൻ പറഞ്ഞു. പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെട്ടിട്ടുള്ള വേളൂക്കര വില്ലേജിലെ 43 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.   മുകുന്ദപുരം താലൂക്ക്തല പട്ടയമേളയിൽ മന്ത്രി  ആർ ബിന്ദു അധ്യക്ഷയായി. കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, റവന്യൂ ഡിവിഷണൽ ഓഫീസർ എം സി റെജിൽ എന്നിവർ സംസാരിച്ചു.  ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്ക്തല പട്ടയമേളയിൽ ഇ ടി ടൈസൻ എംഎൽഎ, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്‌, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ടി കെ ഗീത എന്നിവർ സംസാരിച്ചു.  തൃശൂർ, ചാവക്കാട് താലൂക്ക്തല പട്ടയമേളയിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എൻ കെ അക്ബർ, സി സി മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, സബ്കലക്ടർ അഖിൽ വി മേനോൻ  എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News