ഭരതന്റെ ഓർമകളുണർത്തി 
കൽമണ്ഡപം

ഭരതന്റെ എങ്കക്കാട് പാലിശ്ശേരി തറവാട്ടുപറമ്പിലെ കൽമണ്ഡപം


വടക്കാഞ്ചേരി മലയാളത്തിന്റെ പ്രിയ സംവിധായകൻ പൊലിഞ്ഞിട്ട് 26 വർഷം.  ഭരതന്റെ  സ്മരണകളുണർത്തി നിലകൊള്ളുകയാണ്‌ എങ്കക്കാട് പാലിശ്ശേരി തറവാട്ടുപറമ്പിലെ കൽമണ്ഡപം.   വീട്ടുവളപ്പിൽ ഭരതന്റെ കലാസൃഷ്ടിയിൽ കരിങ്കല്ലിൽ കൊത്തിയെടുത്ത ശിൽപ്പങ്ങളടങ്ങിയ ചുമരുകളും തൂണുകളുമായി നിർമിച്ച ക്ഷേത്രത്തിന്റെ ഭാഗമായിട്ടുള്ള കൽമണ്ഡപം ഇന്നും സംരക്ഷിച്ചുവരുന്നു.  മലയാള സിനിമാ ലോകത്തെ നിരവധി സൂപ്പർ ഹിറ്റുകൾ പിറവിയെടുത്ത ഭരതന്റെ എഴുത്ത്  ഏറുമാടം കൽമണ്ഡപത്തിന് സമീപത്തെ കുളക്കരയിൽ ഉണ്ടായിരുന്നത് തകർന്ന് നശിച്ചിരുന്നു.  വടക്കാഞ്ചേരി എങ്കക്കാട് പാലിശ്ശേരി പരമേശ്വരമേനോന്റെയും കാർത്യായനിയമ്മയുടെയും മൂന്നാമത്തെ മകനായ ഭരതൻ സിനിമാ ലോകം കീഴടക്കിയ സംവിധായകനായെങ്കിലും എങ്കക്കാടുകാർക്ക് മണിയാണ്. ഭരതൻ നാട്ടിലെത്തിയാൽ കുടുംബക്കാരെല്ലാവരും ഉത്സവാഘോഷത്തോടെ തറവാട്ടുവീട്ടിൽ ഒത്തുചേരണമെന്ന് നിർബന്ധമായിരുന്നുവെന്ന്‌ മൂത്ത സഹോദരി മാലതിയമ്മ ഓർക്കുന്നു. ഭരതന്റെ ജ്വലിക്കുന്ന ഓർമകളുമായി എങ്കക്കാട് ഗ്രാമവും പാലിശ്ശേരി തറവാടും, ഭരതൻ സ്മൃതി ദിനമായ ചൊവ്വാഴ്ച രാവിലെ 8 ന് തറവാട്ട് വളപ്പിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് വടക്കാഞ്ചേരി കേരളവർമ പൊതുവായനശാലാ ഹാളിൽ 9.30ന് ഭരതൻ സ്മൃതി സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News