പാണഞ്ചേരിയിൽ വീടുകളിൽ വെള്ളം കയറി



പട്ടിക്കാട് മണലിപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പാണഞ്ചേരി പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കണ്ണാറകമ്പനിപ്പടിയിൽ വീടുകളിൽ നിന്ന് രാവിലെ തന്നെ ആളുകളെ മാറ്റി പാർപ്പിച്ചു. വയോധികരായ ദമ്പതികളെ വഞ്ചിയിലാണ് വളണ്ടിയർമാർ പുറത്തെത്തിച്ചത്.   പ്രദേശത്ത് കൂടെ പോകുന്ന കല്ലായിചിറ തോട് നിറഞ്ഞ് കവിഞ്ഞതാണ് വീടുകളിലേക്ക് വെള്ളം കയറാൻ കാരണം.  വീടുകളിൽ വെള്ളം കയറിയതോടെ  പ്രദേശവാസികൾ താൽക്കാലികമായി താമസം മാറി. പള്ളിക്കണ്ടം കരിപ്പക്കുന്ന് റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്‌. ഇതിനിടയിൽ കണ്ണാറ പഴയ പാലം തകർന്നതായി വാർത്ത പരന്നു. എന്നാൽ പാലത്തിന്റെ   വശത്തായി മണ്ണിടിഞ്ഞ് ഗതാഗതം നിർത്തിവെച്ചതാണ് പാലം തകർന്നു എന്ന വാർത്ത പ്രചരിക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.  ചീനക്കടവ് പൈപ്പ് പാലത്തിന് സമീപം  പഞ്ചായത്ത്  മുൻ അംഗം കെ പി എൽദോസിന്റെ വീടിന് പരിസരത്തുള്ള പത്തോളം വീടുകളിൽ വെള്ളം കയറി.  കമ്പനിപ്പടി മണ്ടൻചിറ റോഡ് പൂർണമായും വെള്ളത്തിലാണ്. റോഡിന് കിഴക്ക് ഭാഗത്തുള്ള വീടുകളിലാണ് കൂടുതലായും വെള്ളം കയറിയത്.   താണിപ്പാടം പൂമരച്ചോട്ടിൽ മടത്തിപ്പറമ്പിൽ ദാസന്റെ  വീടിന്റെ ചുമരിടിഞ്ഞു.  സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അപായമില്ല.  പട്ടിക്കാട് എൽപി സ്കൂളിലും വിലങ്ങന്നൂർ ദർശന ഹാളിലും മാരാക്കൽ പള്ളി ഹാളിലുംദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 130 ഓളം ആളുകൾ ക്യാമ്പിൽ എത്തി. Read on deshabhimani.com

Related News