വീണ്ടും പെരുമഴ

കേരള ഷോളയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നപ്പോൾ


തൃശൂർ ജില്ലയിൽ വീണ്ടും മഴയോടുമഴ. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ്‌  ഉയരുന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നു. ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലമാണ്‌ പെരിങ്ങൽക്കുത്ത്  ഡാമിലേക്ക്‌  ഒഴുക്കുന്നത്‌.    ജലം താൽക്കാലികമായി പെരിങ്ങൽക്കുത്ത് റിസർവോയറിൽ സംഭരിക്കാൻ ശേഷിയുണ്ട്‌. എന്നാൽ  കനത്ത മഴ തുടരുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന്‌  ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടും. അതിനാൽ ചാലക്കുടി പുഴയിൽ 1.50 വരെ മീറ്റർ  ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.  ജലനിരപ്പ് ഇപ്പോൾ കുറവായതിനാൽ  ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ  അറിയിച്ചു.  കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചാലക്കുടിപ്പുഴയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണവും സുരക്ഷയും  ഒഴുക്കാൻ ചാലക്കുടി വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.  Read on deshabhimani.com

Related News